'പ്രബുദ്ധ മലയാളി' ജീർണ്ണിച്ചു നാറുന്നത് ഇങ്ങനെ

'പ്രബുദ്ധ മലയാളി' സൃഷ്ടിയുടെ പിന്നിലേക്കു നോക്കുകയാണെങ്കിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കാണാം. വിശേഷിച്ചും സി.പി.എമ്മിനെ. ' പ്രബുദ്ധമലയാളി' എങ്ങനെയാണ് മുരടിച്ച് ജീർണ്ണിച്ചുനാറുന്നതെന്നറിയാൻ മാർപ്പാപ്പയുടെ വിയോഗത്തിൽ എം.എ. ബേബിയുടെ വാക്കുകളിലേക്കു നോക്കിയാൽ മതി. "ഞാൻ സഞ്ചരിക്കുന്നത് യേശുവിൻ്റെ പാതയിൽ. കമ്മ്യൂണിസ്റ്റുകാരും ആ പാതയിലുണ്ടെങ്കിൽ ഞാനും കമ്മ്യൂണിസ്റ്റാണ് " എന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞിട്ടുണ്ട്. എത്ര മഹാനായിക്കൊള്ളട്ടെ അവർ പറയുന്നത് എത്ര മഹത്വമുള്ളതായിക്കൊള്ളട്ടെ. അതിൻ്റെ പൊരുൾ ബോധപൂർവം അവഗണിക്കും. തങ്ങൾക്ക് ഇഷ്ടമായത് മാത്രം ഇഷ്ടപ്പെട്ട രീതിയിൽ എടുത്ത് തങ്ങളുടെ കേമത്വം ഉയർത്തിക്കാട്ടാൻ വേണ്ടി മാത്രം പ്രയോഗിക്കും . ഒരു പുതിയ അറിവിനെപ്പോലും സ്വീകരിക്കില്ല. എവിടെയാണോ നിൽക്കുന്നത് അവിടെ കെട്ടിക്കിടക്കും. ശ്രീനാരായാണഗുരുവിനെ ഈ രീതിയിൽ കമ്മ്യൂണിസ്റ്റാക്കുന്നതിൽ വിദഗ്ധനാണ് ബേബി. ഇപ്പോൾ മാർപ്പാപ്പയുടെ വിയോഗത്തിൽ പോലും അദ്ദേഹത്തിൻ്റെ നാമം തങ്ങളുടെ പ്രസ്ഥാന കേമത്വത്തിലേക്ക് കൊണ്ടെത്തിക്കുന്നു. കെട്ടിക്കിടക്കുന്നത് എന്തും ജീർണ്ണിക്കും. സ്വാഭാവികം.