വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ ക്ഷോഭത്തിൽ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വ്യാപൃതരായിരിക്കുന്ന വി ഡി സതീശൻ തുടങ്ങി താഴേക്കുള്ള എല്ലാ കോൺഗ്രസ് നേതാക്കളും വിശേഷിച്ചും മധ്യ- യുവ നിലയിലുള്ളവർ ക്ഷുഭിതരായി മാറുന്നു. അവരുടെ ക്ഷോഭം മുഴുവൻ മാധ്യമങ്ങളോട് പ്രകടിപ്പിക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷുഭിതനായല്ലാതെ സംസാരിക്കാൻ കഴിയാത്ത ഒരു മാനസിക അവസ്ഥയിലേക്ക് മാറിയിരിക്കുന്നു.
വിഡി സതീശനിൽ ഈ മാറ്റം പ്രകടമായത് അദ്ദേഹം പ്രതിപക്ഷ നേതാവായി കുറച്ച് കഴിഞ്ഞപ്പോഴാണ് . മറ്റുള്ളവരോട് ബഹുമാനമില്ലാതെ രോഷം നിറച്ച് വാക്കുകൾ അല്ലെങ്കിൽ സംഭാഷണ രീതി പ്രയോഗിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാമത് നിന്നിരുന്നത്. പലപ്പോഴും നിയമസഭയിൽ ഇവർ തമ്മിൽ വാഗ്വാദം നടക്കുമ്പോൾ പിണറായി വിജയനെ പരാജയപ്പെടുത്തുന്ന വിധമാണ് ഇക്കാര്യത്തിൽ സതീശൻ പെരുമാറി കാണുന്നത്.
നിലമ്പൂരിൽ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയുടെ കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരും ഉണ്ടായിരുന്നില്ല എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതിൽ പി സി വിഷ്ണുനാഥ് വളരെ ക്ഷോഭത്തോടെ പ്രതികരിക്കുന്നുണ്ടായിരുന്നു. അതിനുശേഷം വി ഡി സതീശനും. ഹജ്ജിനു പോയ പാണക്കാട് തങ്ങൾ എങ്ങനെയാണ് കൺവെൻഷനിൽ പങ്കെടുക്കുക എന്ന ചോദ്യമുയർത്തിക്കൊണ്ട് മാധ്യമങ്ങൾ അപരാധം കാണിച്ചു എന്നാണ് കോൺഗ്രസ് നേതാക്കൾ രോഷംകൊണ്ട് പറയുന്നത്.
പി സി വിഷ്ണുനാഥ് പറയുന്നു, മാധ്യമങ്ങൾ ഒരു ജനായത്ത സംവിധാനത്തിൽ പ്രതിപക്ഷത്തെ പോലെയാണ് പെരുമാറേണ്ടത്. പക്ഷേ ഇപ്പോൾ ഭരണപക്ഷത്തെ അനുകൂലിക്കുന്ന വിധമാണ് റിപ്പോർട്ടുകൾ വരുന്നത്. എത്ര മൃദു വാർത്തകൾ ഭരണപക്ഷ സ്ഥാനാർത്ഥിക്ക് അനുകൂലമായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മാധ്യമങ്ങൾക്ക് മൊത്തത്തിൽ എന്തോ സംഭവിച്ചിരിക്കുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു എന്നും വിഷ്ണുനാഥ് പറയുന്നു.
കോൺഗ്രസ് നേതൃത്വം പൊതുവേ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അസുരക്ഷിതത്വം ബാധിച്ച പോലെയാണ് മാധ്യമങ്ങളോടിപ്പോൾ സംസാരിക്കുന്നത്