Skip to main content

തരൂർ ഇനി എന്തു ചെയ്യും

സന്തോഷ്‌ എം തോമസ്‌
sasi Tharoor
സന്തോഷ്‌ എം തോമസ്‌

വിദേശ ദൌത്യം പൂർത്തിയാക്കി തിരിച്ചുവരുമ്പോൾ ശശീ തരൂർ എന്തു ചെയ്യും. എന്തായാലും തരൂരും കോൺഗ്രസും വേർപെട്ടു രണ്ടായിക്കഴിഞ്ഞുവെന്നതു വ്യക്തമാണ്. തരൂരിനെ സസ്പെൻഡ് ചെയ്യാൻ ഒരു പക്ഷം അരങ്ങൊരുക്കുമ്പോഴും തരൂരിനു ഒരു കൂസലുമില്ല. തരൂർ- കോൺഗ്രസ് യുദ്ധത്തിൽ തരൂരിനൊപ്പം ബിജെപിയും ചേർന്നതോടെ, അത് ബിജെപി- കോൺഗ്രസ് യുദ്ധമായി മാറുകയാണ്. 
തരൂരിനെതിരെ പാർട്ടിയുടെ കൂടുതൽ നേതാക്കൾ പ്രതികരിച്ചു രംഗത്തുവന്നുതുടങ്ങി. ഹൈക്കമാൻഡിന്റെ അറിവോടെയാണിതെന്ന് ഇതു വ്യക്തമാക്കുന്നു. പ്രവർത്തകസമിതിയംഗമായതിനാൽ തരൂരിന്റെ കാര്യത്തിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന ന്യായം പറഞ്ഞ് കേരളഘടകം നേരത്തേ തന്നെ അദ്ദേഹത്തെ കൈവിട്ടിരുന്നു. തരൂരിനെതിരെ നടപടിയുണ്ടായാൽ അതു മാധ്യമങ്ങൾക്ക് ഏറെക്കാലം ചാകരയാവും. അത് കോൺഗ്രസിനു തിരിച്ചടിയായെന്നുംവരാം.
തരൂർ പുറത്തേയ്ക്കുതന്നെ എന്ന കാര്യം ഉറപ്പായി. പാർട്ടിവിട്ടുപോകാൻ സ്വയം തീരുമാനിച്ചാൽ എന്താവും തരൂർ ചെയ്യുക. തിരികെ വന്നാലുടൻ പ്രവർത്തകസമിതിയിൽ നിന്നും പാർട്ടിയിൽ നിന്നും അദ്ദേഹം രാജിവയ്ക്കും. ബീജേപ്പീയീൽ നിന്ന് കൃത്യമായ ഉറപ്പെന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ തരൂർ അതിനു ഒട്ടും മടിക്കില്ല, വൈകുകയുമില്ല.
ഇപ്പോൾ എന്തുറപ്പാണ് മോദിക്കു നൽകാനാവുക. ബീജേപ്പീയുടെ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുത്തു കഴിഞ്ഞാലുടനെ കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയുമെന്നാണ് കേൾക്കുന്നത്. നേരത്തേ നടക്കേണ്ടതായിരുന്നെങ്കിലും പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂരും കാരണമാണ് അത് നീണ്ടുപോയത്. എന്തായാലും, ഇനി ജൂണിൽ പാർട്ടിക്ക് പുതിയ അധ്യക്ഷനുണ്ടാകും. പിന്നാലെ മന്ത്രിസഭാ അഴിച്ചുപണിയും നടക്കും. ബീജേപ്പീയിലും ആറെസ്സെസ്സിലും അനുബന്ധസംഘടനകളിലും പാർട്ടി അനുഭാവികളായ ബുദ്ധിജീവികൾക്കിടയിലും തരൂർ ഇതിനിടെ വലിയ ഓളമുണ്ടാക്കിക്കഴിഞ്ഞു. വിദേശകാര്യസഹമന്ത്രിയോ യുഎൻ സെക്രട്ടറി ജനറലോ ഉപരാഷ്ട്രപതിയോ ആകാനുള്ള അവസരങ്ങൾ തുറന്നുകിടപ്പുണ്ട്. 
തരൂർ സ്വന്തമായി പാർട്ടിയുണ്ടാക്കുമെന്ന് ആരും വിചാരിക്കുന്നില്ല. കാരണം അത്തരം രാഷ്ട്രീയം കളിക്കുന്നത് തരൂരിന്റെ രീതിയല്ല. ബീജേപ്പീയിൽ ചേരുന്നതിനും സാധ്യതയില്ല. പരമാവധി മൃദുഹിന്ദുത്വം, അതിനപ്പുറത്തേയ്ക്കു പോകാൻ തരൂരിന് ആവില്ല. കടുത്ത ലിബറൽ മനഃസ്ഥിതിക്കാരനാണ് തരൂർ. ഇതുവരെ പറഞ്ഞതും എഴുതിയതും സ്വന്തം നിലപാടിൽ ഉറച്ചുനിന്നാണ്. ഒരു പദവിക്കായി അതൊന്നും മാറ്റിപ്പറയാൻ തയാറല്ലാത്ത, കടുത്ത സ്വതന്ത്രചിന്താഗതിക്കാരനാണ്. കോൺഗ്രസിൽ നിന്നു പുറത്താക്കിയാൽ പോലും തരൂർ ബീജേപ്പീയിൽ ചെന്നുകയറാൻ ഒരു സാധ്യതയുമില്ല.   
എന്തായാലും ഒന്നു വ്യക്തമാണ്. തരൂരും കോൺഗ്രസും അടുക്കാനാവാത്ത വിധം അകന്നുകഴിഞ്ഞു. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മോദിയുടെ നടപടികളെ തുറന്നുപിന്തുണച്ചതോടുകൂടിയാണ് രൂക്ഷമായതെന്നു മാത്രം. മോദിയുടെ ബീജേപ്പീയുമായി ജീവന്മരണ പോരാട്ടത്തിലായ കോൺഗ്രസ്, ഇക്കാര്യത്തിൽ അണുവിട വിട്ടുവീഴ്ച ചെയ്യാൻ തയാറല്ലതാനും. 
ഏറ്റവുമൊടുവിൽ, കോൺഗ്രസ് വക്താവായ ഉദിത് രാജാണ് തരൂരിനെതിരെ കടുത്ത ആക്രമണം നടത്തിയത്. നിങ്ങളെ ബീജേപ്പീയുടെ സൂപ്പർ വക്താവായി പ്രഖ്യാപിക്കാൻ ഞാൻ പ്രധാനമന്ത്രിയോടു പറയാം. വേണമെങ്കിൽ, തിരിച്ചെത്തുംമുൻപുതന്നെ വിദേശകാര്യമന്ത്രിയായി പ്രഖ്യാപിക്കണമെന്നും പറയാം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉദിത് രാജിന്റെ പരസ്യമായ ആക്ഷേപം. ഈ പോസ്റ്റ്, പാർട്ടിയുടെ മീഡിയാ വിഭാഗം ചെയർമാനായ പവൻ ഖേര ഷെയർ ചെയ്തു. ജയറാം രമേശിനു പിന്നാലെ കൂടുതൽ നേതാക്കളെത്തിയതോടെ,  തരൂരിനെ ഒറ്റപ്പെടുത്തുവാൻ ഹൈക്കമാൻഡ് അനുമതി കൊടുത്തുകഴിഞ്ഞുവെന്നു വ്യക്തമായി. ഇതൊന്നും തന്റെ നിലപാടുകളെ ബാധിക്കില്ലെന്ന മട്ടിൽ തരൂരും പ്രതികരിച്ചു. അതിനർത്ഥം, തരൂർ ഇനി തൊഴുതുനിൽക്കാനില്ല എന്നു തന്നെ. 
2029ൽ തരൂരിന്റെ ലോക്സഭയിലെ കാലാവധി തീരും. തനിക്കു സാധ്യതകളില്ലാത്ത ലോക്സഭയിലേക്ക് ഇനിയൊരു മൽസരം തരൂർ ആഗ്രഹിക്കുന്നില്ല. കോൺഗ്രസിന്റെ തലപ്പത്ത് ഒരു ചുമതലയിലേക്കും തരൂർ പരിഗണിക്കപ്പെടുന്നുമില്ല. കേരളത്തിലേക്കു മടങ്ങാമെന്നു വെച്ചാലോ, കേരളത്തിൽ മുഖ്യമന്ത്രിയാകാൻ ഒരുങ്ങിയിരിക്കുന്നവരാരും തരൂരിന്റെ സാന്നിധ്യം ഇഷ്ടപ്പെടുന്നില്ല. 
പാർട്ടിയിൽ മെച്ചപ്പെട്ടൊരു റോൾ കിട്ടുമെന്ന പ്രതീക്ഷ എന്നും തരൂർ നിലനിർത്തിയിരുന്നു. അതു കിട്ടിയില്ലെന്നു തന്നെയല്ല, നിരന്തരമായി മാറ്റിനിർത്തപ്പെടുന്ന അവസ്ഥയാണ് തരൂരിന് അനുഭവിക്കേണ്ടിവന്നത്. 2022ൽ എഐസിസി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെ, 43 അംഗ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചപ്പോൾ, എതിർസ്ഥാനാർത്ഥിയായിരുന്ന തരൂരിനെ അതിലുൾപ്പെടുത്തിയില്ല. 2023ൽ തരൂരിനെ വർക്കിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്, നിർവാഹമില്ലാതെയാണ്. വർക്കിങ് കമ്മിറ്റിയിൽ പങ്കെടുക്കാമെന്നല്ലാതെ, തരൂരിന് പ്രത്യേക റോളൊന്നും നൽകിയിട്ടില്ല. വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിട്ടും പാർട്ടിയുടെ വിദേശകാര്യനയം രൂപപ്പെടുത്തുന്നതിൽ തരൂരിന് റോളൊന്നുമില്ല. രാഹുൽ പറയുന്നതെല്ലാം ശരിവയ്ക്കുകയെന്നല്ലാതെ സീനിയർ നേതാക്കൾ ആർക്കും മറ്റൊന്നും ചെയ്യാനില്ല. മോദിയേയും പിണറായിയേയും പുകഴ്ത്തിയതിനു പിന്നാലെ രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഭാവി സംബന്ധിച്ച ഒരുറപ്പും രാഹുൽ നൽകിയില്ല. കോൺഗ്രസിനകത്തെ റോൾ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ഓൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന തരൂരിനെ പൊടുന്നനെയാണ് അവിടെ നിന്നും നീക്കിയത്.
എന്നാൽ, തരൂരിന് വേണ്ടതിൽ കൂടുതൽ പാർട്ടി കൊടുത്തുവെന്നാണ് രാഹുലിനോടൊപ്പം നിൽക്കുന്നവർ പറയുന്നത്. വിദേശകാര്യ സഹമന്ത്രിയാക്കി, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ അംഗമാക്കി, പാർലമെന്റിലെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാക്കി. യുഎൻ സെക്രട്ടറി ജനറലാകാൻ പിന്തുണ നൽകി. നാലു തവണ എംപിയുമാക്കി.
സത്യം പറഞ്ഞാൽ, മുന്നോട്ടുള്ള വഴിയെന്തെന്ന് തരൂർ ഇതുവരെ തീരുമാനിച്ചിട്ടില്ല. കോൺഗ്രസിൽ ഇങ്ങനെ തുടർന്നിട്ടു കാര്യമില്ലെന്ന് അദ്ദേഹത്തിനറിയാം. ഓപ്പറേഷൻ സിന്ദൂരിനുശേഷം തരൂരിന് വലിയ സ്വീകാര്യതയുണ്ടായിട്ടുണ്ട്. പല വിദേശ മാധ്യമങ്ങളും അദ്ദേഹത്തോടാണ് അഭിപ്രായം ആരാഞ്ഞത്. അതെല്ലാം സമർത്ഥമായി തരൂർ കൈകാര്യം ചെയ്തു. 
പൊതുവേ ജനം കരുതുന്നത് ഇതാണ്ഃ തരൂർ പുറത്തേയ്ക്കുള്ള വഴി തേടുകയാണ്. മോദിയാകട്ടേ തരൂരിനെ ഉപയോഗിച്ച് കോൺഗ്രസിനെ അടിക്കുകയുമാണ്. അവസാനമെന്തുണ്ടാകുമെന്നറിയാൻ കാത്തിരിക്കാതെ പറ്റില്ല