മസ്ക് അങ്ങനെ വൈറ്റ് ഹൗസിന്റെ പടിയിറങ്ങി

അങ്ങനെ വൈറ്റ് ഹൗസിന്റെ പടിയിറങ്ങി. 130 ദിവസത്തെ കരാർ മെയ് 30ന് അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇറങ്ങിയതെങ്കിലും മസ്ക് കുണ്ഠിതനാണ് . സർക്കാർ വകുപ്പുകളുടെ കാര്യക്ഷമത വർദ്ധന( ഡോജ്) വകുപ്പിലെ പ്രത്യേക ഉദ്യോഗസ്ഥൻ ആയിട്ടാണ് വൈറ്റ് ഹൗസിൽ ട്രംപിന്റെ ഒന്നാം ചങ്ങാതിയായി മസ്ക് എത്തിയത്.
അമേരിക്കൻ സർക്കാരിൻറെ ചെലവഴിക്കലിൽ 12ശതമാനം തനിക്ക് കുറവ് വരുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. ഇത്രയും അപകടം പിടിച്ചതാണ് അമേരിക്കയുടെ ബ്യൂറോക്രസി എന്ന് താൻ മനസ്സിലാക്കിയിരുന്നില്ലെന്നും മസ്ക്. ഓപ്പൺ എ ഐ ഉടമ സാം ആൾട്ട് മാനുമായി ട്രംപ് കൈകോർത്തപ്പോൾ തന്നെ മസ്ക് ട്രംപുമായി ഉള്ളിൽ പിണങ്ങി. ട്രംപ് അധികാരമേറ്റ് ആദ്യത്തെ നാലു ദിവസത്തിനുള്ളിൽ ആണ് സാം ആൾട്ട് മാനും ജപ്പാനിലെ സോഫ്റ്റ് ബാങ്കും, ഓർക്കു ചേർന്നുള്ള 500 ബില്യൺ ഡോളറിന്റെ എ ഐ പദ്ധതിക്ക് കരാറാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ നിർമ്മിതി എന്ന നിലയ്ക്ക് 1200 ഏക്കറുകളിൽ സമീപമുള്ള അബിലിനിൻ ഇതിൻറെ ഡേറ്റാബേസ് ഉയർന്നുകൊണ്ടിരിക്കുന്നു. തൻറെ കമ്പനിയെ അതിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ആൾട്ടുമാനുമായി കൂട്ടുകൂടരുതെന്ന് മസ്ക് തുടക്കത്തിൽ വാശിപിടിച്ചു. അത് നടക്കാതെ വന്നപ്പോൾ മസ്ക് ആട്ടുമാനുമായി സോഷ്യൽ മീഡിയയിലൂടെ പരസ്യ യുദ്ധത്തിലും ഏർപ്പെട്ടു. അത് കണ്ടിട്ട് പോലും ട്രംപ് അനങ്ങിയില്ല. അതിനുപുറമേ സൗദി അറേബ്യയുമായി നടത്തിയ കരാറുകളിലും മസ്ക് ഖിന്നനാണ്. ഏറ്റവും ഒടുവിൽ ട്രംപ് കൊണ്ടുവന്നിരിക്കുന്ന ബ്യൂട്ടിഫുൾ ബിൽ എന്ന പേരിലുള്ള ഉത്തരവു വമ്പൻ വിഡ്ഢിത്തം ആണെന്ന് മസ്ക് വൈറ്റ് ഹൗസിലെ തന്നെ ട്രംപ് ചങ്ങാതിമാരോട് പറഞ്ഞിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ഒരു ചെറിയ യാത്രയയപ്പ് പോലുമില്ലാതെ മസ്ക് വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിയത്. ട്രംപുമായിട്ടുള്ള ചങ്ങാത്തത്തിന്റെ പേരിൽ മസ്കിൻ്റെ ബിസിനസ് സാമ്രാജ്യം ലോകം എമ്പാടും ആക്രമണങ്ങളെ നേരിട്ടു. യൂറോപ്പിൽ ടെസ്‌ല കാറുകളുടെ വിപണി 20 ശതമാനത്തിലേക്ക് താഴുന്നു. ഷോറൂമുകൾ അമേരിക്കയിലും യൂറോപ്പിലും വ്യാപകമായി പ്രക്ഷോഭകർ തീയിട്ടു. ഇതൊക്കെ സഹിച്ചിട്ടും മസ്കിന് ക്ലബ്ബിൽ നിന്ന് അർഹിക്കുന്ന പരിഗണന കിട്ടാത്തതിന്റെ പരിഭവം വർദ്ധിച്ചു. ട്രം പ് അധികാരത്തിൽ വന്ന ഏറ്റവും ഉടൻ തന്നെ ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസിനെ ഭൂമിയിൽ എത്തിക്കുന്നതിനും താൻ വഹിച്ച പങ്കു പോലും ട്രംപ് ഓർത്തില്ലെന്ന് സ്വകാര്യമായി പലരുമായും പങ്കുവച്ചിട്ടുണ്ട്.
പൂർണ്ണമായും മസ്ക് തൻറെ ബിസിനസിലേക്ക് മനസ്സ് അർപ്പിക്കുവാൻ പോവുകയാണെന്നും മസ്ക് പ്രഖ്യാപിച്ചിട്ടുണ്ട്