കേരളത്തിലെ ബിജെപി വളർത്തൽ കമ്മ്യൂണിസ്റ്റുകാർ ഭംഗിയായി നിർവഹിക്കുന്നു

ബിജെപിയെ കേരളത്തിൽ മുഖ്യമായും വളർത്തുന്നത് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരാണ്. അതിൽ ഏറ്റവും ഒടുവിലത്തെതാണ് ഭാരതാംബ വിവാദം. ആർഎസ്എസും ബിജെപിയും ഉദ്ദേശിച്ച കാര്യം അവർ വിചാരിച്ചതിനേക്കാൾ ഗംഭീരമായി ഇടതുപക്ഷ സർക്കാർ ചെയ്തുകൊടുത്തു. ഇത്തവണ അതിന് നായകത്വം വഹിച്ചത് സിപിഐ മന്ത്രിയായ പി പ്രസാദ് .
പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് സംസ്ഥാനതല ചടങ്ങ്. രാജഭവനിലെ പരിപാടിയുടെ വിവരങ്ങൾ എങ്ങനെയെന്ന് കൃഷിവകുപ്പ് മന്ത്രി അന്വേഷിച്ചു.രാജഭവൻ അത് അദ്ദേഹത്തിന് അയച്ചു കൊടുത്തു. അത് പ്രകാരം ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തൽ, ചടങ്ങിന്റെ ഭാഗം. അത് പറ്റില്ലെന്ന് മന്ത്രി . രാജ്ഭവൻ ചടങ്ങിൽ നിന്ന് അത് മാറ്റാൻ പറ്റില്ലെന്ന് ഗവർണറും അറിയിച്ചു. ഇതോടെ ഉദ്ഘാടനത്തിൽ നിന്ന് താൻ പിന്മാറുന്നതായി മന്ത്രി . തുടർന്ന് തൈ നട്ടു കൊണ്ട് മന്ത്രിയുടെ നേതൃത്വത്തിൽ സർക്കാരിൻറെ വേറെ പരിസ്ഥിതി ദിന ആചരണം.
ജൂൺ അഞ്ചിന് തന്നെ ഇത് പകൽ മുഴുവൻ മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാൻ ചാകര. പിറ്റേ ദിവസത്തെ പ്രധാന പത്രങ്ങളുടെ എല്ലാം മുഖ്യ തലക്കെട്ടും. പോരാഞ്ഞ് ഉൾപെടുകളിൽ വിശദമായ റിപ്പോർട്ടുകളും . ഗവർണറുടെയും മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സംസ്ഥാന സിപിഎം സെക്രട്ടറിയുടെയും ഒക്കെ പ്രസ്താവനകളും . അങ്ങനെ രംഗം കൊഴുത്തു.
ഗവർണറുടെയും ഉദ്ദേശ്യം അതുതന്നെയായിരുന്നു. സിംഹാരൂഢയായ ദേവിയുടെ ചിത്രം ഇന്ത്യയിൽ ഉടനീളം കാണാം. ഭാരതത്തെ മാതൃഭൂമിയായി കാണുകയും ദേവീസങ്കല്പത്തിൽ ആരാധിക്കുകയും ചെയ്യുന്നത് ഭാരതീയ സംസ്കൃതിയുടെ ഭാഗം. ആ സംസ്കൃതിയുടെ ചിഹ്നങ്ങൾ തങ്ങളോട് ചേർത്തുവച്ച് ഭാരത സംസ്കാരത്തിൻറെ വാഹകരും പ്രായോഗ്താക്കളും തങ്ങളാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി , ജനങ്ങളെ കൂടെ നടത്തുന്ന രാഷ്ട്രീയമാണ് ബിജെപി പ്രയോഗിക്കുന്നത്. അതിന് പൂർണ്ണമായും പിന്തുണയ്ക്കുകയും ശരിവയ്ക്കുകയും സമ്മതിച്ചു കൊടുക്കുകയും വിട്ടുകൊടുക്കുകയും ഒക്കെ ചെയ്ത നടപടിയാണ് മന്ത്രി പ്രസാദിലൂടെ ഇടതുപക്ഷ സർക്കാർ ചെയ്തത്.
ബിജെപിക്കാരും ആർഎസ്എസുകാരും അല്ലാത്ത ബഹുഭൂരിപക്ഷം പേരും ഇന്ത്യയിൽ ഭൂമിപൂജ നടത്തുന്നവരും ഭൂമിയെ ദേവീസങ്കല്പത്തിൽ കണ്ട് ആചാരങ്ങളിലൂടെ ആരാധിക്കുന്നവരുമാണ്. ഭക്തിയുടെ തലത്തിൽ നിൽക്കുന്ന അവരിൽ നിന്നാണ് ബിജെപിയുടെ ശക്തി വർദ്ധിക്കുന്നത്. കേരളത്തിലും സംഭവിക്കുന്നത് അങ്ങനെതന്നെ . എത്ര യുക്തിപൂർവ്വമായ ന്യായം അവതരിപ്പിച്ചാലും കാഫിയ ധരിച്ചുകൊണ്ട് പുരോഗമനം പറയുകയും ഭാരതാംബയെക്കുന്നതിൽ അയിത്തം കാണിക്കുകയും ചെയ്യുന്നത് ഭാരതീയ സംസ്കൃതിയെ അധിക്ഷേപിക്കുന്നതാണെന്ന് പ്രചരിപ്പിക്കപ്പെട്ടാൽ അതിനെ ക് യുക്ത്യാധിഷ്ഠിതമായി നിഷേധിക്കുക പ്രയാസമാണ്.
ഭാരതീയ സംസ്കൃതിയെ എതിർക്കുന്നവരും ഒപ്പം മുസ്ലിം സാഹോദര്യത്തെ ആലിംഗനം ചെയ്യുന്നവരുമായി കമ്മ്യൂണിസ്റ്റുകാരെയും ഇടതുപക്ഷക്കാരെയും ബിജെപിയും ആർഎസ്എസും ചിത്രീകരിക്കുന്നു. രാഷ്ട്രീയ മുസ്ലിമിൻറെ സമീപനങ്ങളും നീക്കങ്ങളും മുസ്ലിം തീവ്രവാദത്തോട് ചേർന്ന് നിൽക്കുന്നത്. ക്രമേണ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവും ഇസ്ലാം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ഭാരതീയ സംസ്കൃതിയെ അധിക്ഷേപിക്കുകയും ചെയ്യുന്നവരെന്ന ബിജെപിയുടെ പ്രചാരണം യുക്തിഭദ്രമായി ചിത്രീകരിക്കപ്പെടുന്നു. അതാണ് ഭാരതാംബ വിവാദത്തിലൂടെ മന്ത്രി പ്രസാദും ഇടതുപക്ഷ സർക്കാരും നേടിയതും ആർഎസ്എസും ബിജെപിയും അനായാസമായി ലക്ഷ്യം സാധ്യമാക്കിയതും