Skip to main content
ന്യൂഡല്‍ഹി

നാല് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ പരാജയം കോണ്‍ഗ്രസില്‍ പരസ്യമായ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് നയിക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ നേരിട്ടു വിമര്‍ശിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതാണ് പാര്‍ട്ടിക്ക് നല്ലതെന്നും അയ്യര്‍ പറഞ്ഞു.

 

2009-ല്‍ മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രിയാക്കിയത് അബദ്ധമായിരുന്നു എന്ന്‍ അയ്യര്‍ പറഞ്ഞു. അതിന് മുന്‍പും, മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രി ആക്കുന്നതിനോട് താന്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിരുന്നതായും അയ്യര്‍ അവകാശപ്പെട്ടു.

 

കോണ്‍ഗ്രസ് സംഘടനാ സംവിധാനം ഉടച്ചുവാര്‍ക്കണമെന്നും അതിന് പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്നും അയ്യര്‍ അഭിപ്രായപ്പെട്ടു. പാതിമാത്രം യാഥാര്‍ത്ഥ്യബോധമുള്ള ഒരാള്‍ പോലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരുമെന്ന് കരുതില്ലെന്ന് അയ്യര്‍ പറഞ്ഞു. അതേസമയം, പാര്‍ട്ടിയും സര്‍ക്കാറും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അയ്യര്‍ നിരാകരിച്ചു.

 

നേരത്തെ, ഡെല്‍ഹിയില്‍ ദയനീയ പരാജയം നേരിട്ട ഷീല ദീക്ഷിത്തും പാര്‍ട്ടി സംസ്ഥാന ഘടകം ആവശ്യമായ പിന്തുണ നല്‍കിയില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു. യു.പി.എയുടെ പ്രമുഖ ഘടകകക്ഷിയായ എന്‍.സി.പി നേതാവ് ശരദ് പവാറും ദുര്‍ബ്ബലരായ ഭരണാധികാരികളെ ജനങ്ങള്‍ നിരാകരിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടെതെന്ന് അഭിപ്രായപ്പെട്ടു.