Skip to main content

കാര്‍ഷിക ബില്‍ നിയമമാക്കുന്നതിനെതിരേ പ്രതിഷേധിച്ച എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കുന്നത് വരെ രാജ്യസഭാ നടപടികള്‍ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അദ്ദേഹത്തെ പിന്തുണച്ച് സമാജ് വാദി പാര്‍ട്ടി, ഡി.എം.കെ അംഗങ്ങളും നിലപാടറിയിച്ചു. സസ്പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് എട്ട് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ ഉപവാസം തുടരുന്നതിനിടയിലാണ് പ്രതിപക്ഷത്തിന്റെ പ്രഖ്യാപനം.

എംപിമാരായ എളമരം കരീം, രാഗേഷ് എന്നിവര്‍ക്കുപുറമേ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ഡെറിക് ഒബ്രിയന്‍, ഡോള സെന്‍, കോണ്‍ഗ്രസിന്റെ രാജീവ് സത് വ, സയ്യിദ് നാസിര്‍ ഹുസൈന്‍, റിപുന്‍ ബോറ, എ.എ.പി.യുടെ സഞ്ജയ് സിങ് എന്നിവരെയാണ് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

അതിനിടെ താന്‍ നാളെവരെ നിരാഹാരമിരിക്കുമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് അറിയിച്ചു. പ്രതിപക്ഷ നടപടിയില്‍ ആശങ്ക അറിയിച്ചാണ് തീരുമാനമെന്നും ഹരിവംശ് പറഞ്ഞു.