Skip to main content

കേരളത്തില്‍ നടന്ന ഏറ്റവും കൊടിയ കുറ്റകൃത്യങ്ങളിലൊന്നാണ് പ്രമുഖ നടി നഗരമദ്ധ്യത്തില്‍ വാഹനത്തിനുളളില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത്. ആ വിഷയത്തില്‍ 13 മണിക്കൂര്‍ പോലീസിന്റെ ചോദ്യം ചെയ്യലിനു വിധേയനായതിനു ശേഷം താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത ദിലീപിനു വേണ്ടി രണ്ടു ഭരണകക്ഷി എം.എല്‍ .എ മാര്‍ ഉള്‍പ്പടെ അമ്മയുടെ ഭാരവാഹികള്‍ മാധ്യമങ്ങള്‍ക്കു നേരേ വാക്കുകള്‍കൊണ്ട് അക്രമാസക്തരായി ദിലീപിനെ പ്രതിരോധിക്കാന്‍ കാണിച്ച രീതി സിനിമാ രംഗത്തേക്കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നതായി. മറ്റൊന്ന് ദിലീപ് പൊതുസമൂഹത്തോട് പറയുന്നത് കളവാണെന്നും ജനറല്‍ബോഡി യോഗത്തിന്റെ പത്രസമ്മേളനം വ്യക്തമാക്കുന്നു. കാരണം താന്‍ മനോരമാ ചാനലിലൂടെ ബലാല്‍സംഗത്തിനിരയായ നടി സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം എന്നു നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നാണ് ദിലീപ് പറഞ്ഞത്. വളരെ നിഷ്‌കളങ്കമായി താന്‍ സ്‌നേഹരൂപേണ നടത്തിയ ഒരു സ്വാഭാവിക പരാമര്‍ശമായിരുന്നു അതെന്ന നിലയില്‍  ദിലീപ് പറയുമ്പോള്‍ പൊതുസമൂഹത്തോട് കളവു പറയുന്നതിലുള്ള മടിയില്ലായ്മയാണ് അതിലൂടെ പ്രകടമായത്.ഇതിലൂടെ ദിലീപിന്റെ വാക്കുകളുടെ വിശ്വാസ്യത പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു.
       

പല്ലും നഖവും ഉപയോഗിച്ചുകൊണ്ട് ഇപ്പോള്‍ താരസംഘടനയായ 'അമ്മ ' ദിലീപിന്റെ പിന്നില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട നടിയെ അമ്മ പ്രയോഗത്തില്‍ തള്ളിപ്പറയുകയായിരുന്നു. ഭരണകക്ഷി എം. എല്‍.എ മാരായ മുകേഷും ഗണേഷും മാധ്യമങ്ങളുടെ ചോദ്യങ്ങളെ ക്ഷോഭം കൊണ്ട് നേരിട്ടത് അവരുടെ സ്വഭാവത്തെ വെളിവാക്കുന്നു. ഗണേഷ്‌കുമാര്‍ മന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്ന സാഹചര്യം കേരള ജനതയ്ക്കറിയാവുന്നതാണ്. കുററകൃത്യവാസനയും അതുളളവരുമായുള്ള ബന്ധവുമൊക്കെ അന്ന് പരസ്യമായി കേരളം കണ്ടതാണ്. സ്വന്തം അച്ഛനും മകനും തമ്മിലുള്ള ബന്ധമെങ്ങിനെയെന്നും കേരളം സാക്ഷ്യം വഹിച്ചതാണ്. ജനായത്തത്തിന്റെ അവസ്ഥയുടെ പ്രത്യേകതയാണ് അദ്ദേഹത്തിനു വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ കാരണമായത്.
       

 

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഫിലിം ചേമ്പര്‍ പ്രതിനിധി പറയുകയുണ്ടായി നടിക്ക് വെറും രണ്ടര മണിക്കൂര്‍ നേരത്തെ പീഡമേ സഹിക്കേണ്ടി വന്നിട്ടുള്ളു. എന്നാല്‍ നാലുമാസമായുള്ള പീഡനമാണ് ദിലീപ് സഹിക്കുന്നതെന്നാണ്. ആ നിലപാട് അമ്മയും കൈക്കൊളളുന്നതായാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. സിനിമാ രംഗത്തെ ക്രിമിനല്‍വത്ക്കരണത്തെ കുറിച്ച് വളരെ മുന്‍പ് തന്നെ നടനും സംവിധായകനുമായ ശ്രീനിവാസന്‍ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അതിനു ശേഷം നടി ആക്രമിക്കപ്പെട്ടപ്പോള്‍ സിബി മലയില്‍ ഉള്‍പ്പടെയുള്ളവര്‍ സിനിമാരംഗത്തെ അധോലോകബന്ധത്തെക്കുറിച്ച് പറയുകയുണ്ടായി. 2017 ജൂണ്‍ 28ന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ സംവിധായകന്‍ രാജസേനനും സിനിമയിലെ ക്രിമിനല്‍വല്‍ക്കരണത്തെ കുറിച്ച് പറയുകയുണ്ടായി. അതിന്റെ പ്രതിഫലനങ്ങളുമാണ് അമ്മ ജനറല്‍ ബോഡി യോഗം പ്രകടമാക്കിയത്.
       

മഹാനടനായ തിലകന്‍ പോലും മലയാള സിനിമയില്‍ നിന്ന് പുറത്തായ കഥ ഏവര്‍ക്കുമറിയാവുന്നതാണ്.അത് എന്തുകൊണ്ടു സംഭവിച്ചു? ബലാല്‍സംഗം ചെയ്യപ്പെട്ട നടിയും  മലയാള സിനിമയില്‍ നിന്ന് അകററി നിര്‍ത്തപ്പെട്ടു. ഇതെന്തുകൊണ്ടു സംഭവിക്കുന്നു എന്നന്വേഷിച്ചാല്‍ വര്‍ത്തമാനകാല മലയാള സിനിമയുടെയും സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധവും അറിയാന്‍ കഴിയും.'അമ്മ'യെന്ന സംഘടനയെ ആരു നിയന്ത്രിക്കുന്നു എന്നുമറിയാന്‍ സാധിക്കും. എന്നാല്‍ അത്തരത്തില്‍ അന്വേഷണങ്ങള്‍ വര്‍ത്തമാന കേരളത്തില്‍ സംഭവിക്കില്ല. കാരണം സിനിമയും രാഷ്ട്രീയവും അധികാരവും അധോലോകവും തമ്മില്‍ അവ്വിധം കെട്ടിപ്പിണഞ്ഞ് കിടക്കുകയാണ്. ആ അര്‍ബുദത്തിന്റെ ലക്ഷണം മാത്രമാണ് നടി ബലാല്‍സംഗം ചെയ്യപ്പെട്ടതിലൂടെ കാണപ്പെട്ടത്. പള്‍സര്‍ സുനി കൊടും ക്രിമിനലാണെന്നും അതറിഞ്ഞ നിമിഷം  താന്‍ തന്റെ ഡ്രൈവര്‍ സ്ഥാനത്തു നിന്നും അയാളെ ഒഴിവാക്കിയെന്നും മുകേഷ് മുന്‍പ് പറയുകയുണ്ടായി. എന്നിട്ടും എന്തുകൊണ്ട് പള്‍സര്‍ സുനി മലയാള സിനിമാലോകത്ത് വിലസി എന്ന ചോദ്യത്തിന് വളരെ സീനിയര്‍ താരമായ മുകേഷ് ഉത്തരവാദിയാണ്.
     

ജനറല്‍ ബോഡി യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍  മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ ലാലും മമ്മൂട്ടിയും പാലിച്ച മൗനം ജുഗുപ്‌സാവഹമാണ്.

 

നടക്കാന്‍ പോകുന്നത്: 'അമ്മ' ഭാരവാഹികളുടെ പത്രസമ്മേളനത്തിലൂടെ ഒന്നുറപ്പിക്കാം. ഈ കേസ്സില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ആളൂര്‍ വക്കീലിലൂടെ പള്‍സര്‍ സുനിയും താമസിയാതെ പുറത്തെത്തിയേക്കാം.