പശ്ചിമഘട്ട സംരക്ഷണം: ഇനി സമിതിയുണ്ടാകില്ലെന്ന് വീരപ്പ മൊയ്‌ലി

Wed, 15-01-2014 05:40:00 PM ;
ന്യൂഡല്‍ഹി

 Veerappa Moily.പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരി രംഗൻ റിപ്പോർട്ടിനെ കുറിച്ച് പഠിക്കാൻ ഇനി പുതിയൊരു സമിതിയെ നിയോഗിക്കില്ലെന്ന് കേന്ദ്ര വനം​-പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞു. പുതിയ സമിതികളെ നിയോഗിക്കുന്നത് പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് മാത്രമെ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിച്ചു മാത്രമെ റിപ്പോർട്ട് നടപ്പാക്കുകയുള്ളൂ. പുതിയ സമിതിയെ നിയോഗിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അതേസമയം സംസ്ഥാനങ്ങൾക്ക് അവരുടേതായ സമിതികൾ രൂപീകരിക്കാമെന്നും മന്ത്രി വിശദീകരിച്ചു. ഈ സമിതികളുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാവും കേന്ദ്രം അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും മൊയ്‌ലി അറിയിച്ചു. പ്രശ്നങ്ങള്‍ ഉണ്ടാക്കാനല്ല പകരം പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് താന്‍ മന്ത്രി സ്ഥാനത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമഘട്ട സംരക്ഷണത്തിന് ആദ്യ നിയോഗിച്ചത് മാധവ് ഗാഡ്ഗിൽ അദ്ധ്യക്ഷനായ സമിതിയെ ആയിരുന്നു. എന്നാൽ സമിതി നിർദ്ദേശങ്ങൾ വിവാദമായതോടെ ഇതേക്കുറിച്ച് പഠിക്കാൻ കസ്തൂരി രംഗൻ സമിതിയെ കേന്ദ്രം നിയോഗിക്കുകയായിരുന്നു. എന്നാല്‍ രണ്ടു റിപ്പോര്‍ട്ടുകളും എതിര്‍പ്പിന് ഇടയാക്കിയ സാഹചര്യത്തിലാണ് സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പുതിയൊരു സമിതിയെ നിയോഗിക്കുക എന്ന ആവശ്യവുമായി രംഗത്തു വന്നത്.

Tags: