Skip to main content
ചെന്നൈ

കൂടംകുളം ആണവനിലയത്തില്‍ വൈദ്യുതി ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കുമെന്ന് ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍.കെ സിന്‍ഹ അറിയിച്ചു. അണുവിഘടന പ്രക്രിയ തുടങ്ങിയതോടെ 45 ദിവസത്തിനകം വൈദ്യുതി ഉൽപാദനം ആരംഭിക്കുമെന്നാണ് സൂചന.

 

അണുവിഭജനത്തിനുശേഷം റിയാക്ടറിന്റെ പ്രവര്‍ത്തനം തൃപ്തീകരമാണെന്ന് കൂടംകുളം ന്യൂക്ലിയര്‍ പവര്‍ പ്ലാന്‍റ് സൈറ്റ് ഡയറക്ടര്‍ ആര്‍.എസ് സുന്ദര്‍ വ്യക്തമാക്കി. അണുവിഭജന പ്രക്രിയ ശനിയാഴ്ച ഉച്ചയോടെയും ബോറോണ്‍ ഡയല്യൂഷന്‍ പ്രക്രിയ അര്‍ധരാത്രിയോടെയുമാണ് തുടങ്ങിയത്. ആദ്യഘട്ടത്തില്‍ 50 ശതമാനവും രണ്ടാം ഘട്ടത്തില്‍ 70 ശതമാനവും മൂന്നാംഘട്ടത്തില്‍ 90 ശതമാനവുമാണ് വൈദ്യുതി ഉത്പാദനം. ആദ്യയൂണിറ്റില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യുതിയാണ് സതേണ്‍ ഗ്രിഡിലേക്ക് ലഭിക്കുക.

 

അതേസമയം വൈദ്യുതി ഉല്‍പ്പാദനത്തിനെതിരെ കൂടംകുളം ആണവ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കരിദിനം ആചരിക്കും. ഇതിന്റെ ഭാഗമായി ഞായറാഴ്ച ഇടിന്തകരയില്‍ സമുദായനേതാക്കളുടെ യോഗം നടന്നു. യോഗതീരുമാനമനുസരിച്ച് തിങ്കളാഴ്ച തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി എന്നിവിടങ്ങളിലെ മത്സ്യബന്ധന ഗ്രാമങ്ങളിലെ തൊഴിലാളികള്‍ മത്സ്യബന്ധനത്തില്‍ നിന്ന് വിട്ടുനില്‍ക്കും. ഒപ്പം കരിങ്കൊടിയേന്തി തൊഴില്‍ ഉപരോധം നടത്തും. വൈകീട്ട് ഇടിന്തകരയില്‍ ‘മരണസമരം’ എന്ന പേരില്‍ തൊഴിലാളികള്‍ സമരംനടത്തും.

 

സമരം നടക്കുന്ന സാഹചര്യത്തില്‍ വന്‍സുരക്ഷയാണ് കൂടംകുളത്തും സമീപ പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.