Skip to main content
തിരുവനന്തപുരം

n sakthanനിയമസഭയുടെ പുതിയ സ്പീക്കറായി കോണ്‍ഗ്രസ് അംഗം എന്‍.ശക്തനെ തെരഞ്ഞെടുത്തു. വ്യാഴാഴ്ച രാവിലെ നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ശക്തന് 74 വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ഥി സി.പി.ഐ.എമ്മിലെ ഐഷ പോറ്റിയ്ക്ക് 66 സീറ്റും ലഭിച്ചു. കേരള നിയമസഭയുടെ ഇരുപത്തിയൊന്നാമത് സ്പീക്കറും സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്ന പത്തൊമ്പതാമത്തെ വ്യക്തിയുമാണ് ശക്തന്‍.

 

കേരള കോണ്‍ഗ്രസ് (ബി) എം.എല്‍.എ കെ.ബി ഗണേഷ് കുമാര്‍ ഐഷ പോറ്റിയ്ക്കാണ് വോട്ടുചെയ്തത്. യു.ഡി.എഫുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായും സ്പീക്കര് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയ്ക്ക് വോട്ട് ചെയ്യുമെന്നും പാര്‍ട്ടി നേതാവ് ആര്‍. ബാലകൃഷ്ണ പിള്ള ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.  

 

ജി. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നാണ്‌ നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ഒഴിവുവന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന ശക്തന്‍ സ്പീക്കര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെ ഒരേ നിയമസഭയില്‍ ഈ രണ്ട് പദവിയും വഹിച്ച ആദ്യവ്യക്തിയായി അദ്ദേഹം.

 

63-കാരനായ ശക്തന്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട മണ്ഡലത്തെയാണ്‌ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. 1982-ല്‍ കോവളം മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ശക്തന്‍ പിന്നീട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നേമത്ത് നിന്ന്‍ 2001-ലും 2006-ലും വിജയിച്ചു. 2004-06 കാലഘട്ടത്തിലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.