Skip to main content
ചെന്നൈ

jayalalithaദേശീയ തലത്തില്‍ മൂന്നാം മുന്നണി നീക്കങ്ങള്‍ക്ക്‌ തിരിച്ചടിയായി തമിഴ്‌നാട്ടില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ ഇടതുപാര്‍ട്ടികളുമായുള്ള സഖ്യം ഉപേക്ഷിച്ചു. തീരുമാനം എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ സി.പി.ഐ.എം, സി.പി.ഐ എന്നീ പാര്‍ട്ടികളെ അറിയിച്ചു.

 

തമിഴ്‌നാട്ടിലെ എല്ലാ സീറ്റുകളിലും എ.ഐ.എ.ഡി.എം.കെ ഫെബ്രുവരി 23-ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷവും ഇടതുനേതാക്കള്‍ സീറ്റു ചര്‍ച്ച നടത്തിയെങ്കിലും ധാരണയില്‍ എത്താനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന്‍ വീതം മണ്ഡലങ്ങളില്‍ മത്സരിച്ച ഇരു പാര്‍ട്ടികള്‍ക്കും ഒരു സീറ്റു വീതമാണ് ഇത്തവണ എ.ഐ.എ.ഡി.എം.കെ വാഗ്ദാനം ചെയ്തതെന്നാണ് സൂചന.

 

എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടഞ്ഞതായി സി.പി.ഐ.എം അറിയിച്ചു. ഭാവി നടപടികള്‍ തീരുമാനിക്കാന്‍ രണ്ട് ഇടതു പാര്‍ട്ടികളും ഇന്ന്‍ സംയുക്ത യോഗം ചേരുന്നുണ്ട്.

 

ഫെബ്രുവരി ആദ്യം സി.പി.ഐ നേതാവ് എ.ബി ബര്‍ദന്‍, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജയലളിത സഖ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന്‍ ഫെബ്രുവരി അഞ്ചിന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന 11 പാര്‍ട്ടികളുടെ മൂന്നാം മുന്നണി രൂപീകരണ യോഗത്തില്‍ പാര്‍ട്ടി പ്രതിനിധി പങ്കെടുത്തിരുന്നു.