Skip to main content
ന്യൂഡല്‍ഹി

രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ലോക്പാല്‍ ബില്‍ ചൊവാഴ്ച പാസാക്കാന്‍ പാര്‍ടികള്‍ തമ്മില്‍ ധാരണയായി. ബില്ലിനെ എതിര്‍ക്കുന്ന എസ്.പിയും ബി.എസ്.പിയും യോഗത്തില്‍ നിന്ന്‍ വിട്ടുനിന്നു. ബില്‍ പാസാക്കാനാകാത്ത സാഹചര്യം തുടരുന്നതിനാലാണ് അന്‍സാരി യോഗം വിളിച്ചത്.

 

ബഹളമുണ്ടായാലും ബില്‍ പാസാക്കാന്‍ മുഖ്യപ്രതിപക്ഷമായ ബി.ജെ.പി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ബില്ലിനോടുള്ള തങ്ങളുടെ എതിര്‍പ്പ് സഭയില്‍ തുടരുമെന്ന് എസ്.പി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു.  

 

വെള്ളിയാഴ്ച ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും എസ്.പി ഉയര്‍ത്തിയ ബഹളം കാരണം ബില്‍ ചര്‍ച്ചയ്ക്ക് എടുക്കാനാകാതെ സഭ പിരിയുകയായിരുന്നു. അന്തരിച്ച കേന്ദ്രമന്ത്രി ശിസ് റാം ഓലയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഭ പിരിഞ്ഞതിനാല്‍ ഇന്നും ബില്‍ പരിഗണിക്കാനായില്ല.

 

ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച അവസാനിക്കാനിരിക്കുന്ന സമ്മേളനം വേണ്ടിവന്നാല്‍ നീട്ടാന്‍ തയ്യാറാണെന്ന് പാര്‍ലിമെന്ററികാര്യ മന്ത്രി കമല്‍ നാഥ് അറിയിച്ചു.

 

ലോക്സഭ പാസാക്കിയ ബില്ലില്‍ നിന്നും വ്യത്യസ്തമായി സെലക്ട് കമ്മിറ്റി നിര്‍ദ്ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍, രാജ്യസഭ പാസാക്കുന്ന ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കുന്നതിന് മുന്‍പ് ഈ ഭേദഗതികള്‍ ലോക്സഭയും പാസാക്കേണ്ടതുണ്ട്.

Tags