പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന ഭൂമി ഏറ്റെടുക്കല്‍ ബില്‍ വ്യാഴാഴ്ച ലോക്സഭ പാസ്സാക്കി. ഭക്ഷ്യസുരക്ഷാ ബില്ലിന് പുറകെയാണ് ഭൂമി ഏറ്റെടുക്കല്‍ ബില്ലും ലോക്സഭ പാസ്സാക്കിയത്. അനിയന്ത്രിതമായ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍, പല പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്നവരുടെ പുനരധിവാസവും നഷ്ടപരിഹാരവും ബില്ലിലൂടെ ഉറപ്പുവരുത്തുന്നു.
216 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. തൃണമൂല്‍ കോണ്‍ഗ്രസ്സിലെ 19 അംഗങ്ങളും ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തു. എ.ഐ.എ.ഡി.എം.കെ, ബിജു ജനതാദള്‍, സി.പി.ഐ., സി.പി.എം. എന്നിവയിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. മുഖ്യ പ്രതിപക്ഷകക്ഷിയായ ബി.ജെ.പി.യും എസ്.പി., ബി.എസ്.പി. എന്നീ പാര്‍ട്ടികളും ബില്ലിനെ അനുകൂലിച്ചു.
പുതിയ നിയമമനുസരിച്ച് പര്യാപ്തമായ നഷ്ടപരിഹാരം നല്കി പൊതു ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കാം. പൊതു-സ്വകാര്യ പദ്ധതികള്‍ക്കായാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ 70 ശതമാനം ഭൂവുടമകളുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ് ഏട്ടെടുക്കുന്നെങ്കില് 80 ശതമാനം പേരുടെയും അനുമതി നിര്‍ബന്ധമാണ്. ഗ്രാമങ്ങളില്‍ നഷ്ടപരിഹാരം വിപണിവിലയുടെ നാലിരട്ടിയും നഗരത്തില്‍ രണ്ടിരട്ടിയും ആയിരിക്കും എന്നും ബില്ലില്‍ പറയുന്നു.
അഞ്ചു മണിക്കൂര്‍ ചര്‍ച്ചയ്ക്കും മൂന്നു മണിക്കൂര്‍ നീണ്ട വോട്ടെടുപ്പിനും ശേഷമാണു ബില്‍ ലോക്സഭ പാസാക്കിയത്. രാജ്യസഭയുടെ കൂടി അംഗീകാരം ലഭിച്ച് ബില്‍ നിയമമാകുന്നതോടെ 1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം മാറും.