കേരള തീരത്ത് രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ സുവ നിയമമനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച നിയമമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിച്ചതായി അറ്റോര്‍ണി ജനറല്‍ ജി.ഇ വാഹന്‍വതി കോടതിയെ അറിയിച്ചു. ഇതോടെ, സൈനികര്‍ക്ക് വധശിക്ഷ ലഭിക്കാവുന്ന സാഹചര്യം ഒഴിവായി.
കടല്‍ക്കൊള്ളയും കടലിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളും തടയുന്ന സുവ നിയമം ചുമത്താതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യ്ക്ക് ഈ കേസ് അന്വേഷിക്കാന്‍ അധികാരമില്ലെന്നും സൈനികര്‍ക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും കോടതിയില്‍ ഇറ്റലി ആവശ്യപ്പെട്ടു. എന്‍.ഐ.ഐ നിയമമനുസരിച്ച് തീവ്രവാദ കേസുകള്‍ അന്വേഷിക്കുകയാണ് ഏജന്‍സിയുടെ ദൗത്യം.
എന്നാല്‍, അന്വേഷണം എന്‍.ഐ.എയോ മറ്റേതെങ്കിലും ഏജന്‍സിയോ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് തങ്ങള്‍ പരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇറ്റലിയുടെ ആവശ്യം സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന് വിട്ടിട്ടുണ്ട്.
ഏത് നിയമനുസരിച്ചാണ് സൈനികര്‍ക്കെതിരെ കുറ്റം ചുമത്തുന്നതെന്ന് ബുധനാഴ്ചയ്ക്കകം എഴുതി നല്‍കാന്‍ ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഫെബ്രുവരി 18-ന് കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സുവ നിയമമുസരിച്ചുള്ള വകുപ്പ് ചുമത്തുമെന്ന സൂചന വന്നതോടെ ഇറ്റലിയില്‍ നിന്ന്‍ കടുത്ത എതിര്‍പ്പ് ഉയരുകയും യു.എന്‍ തുടങ്ങിയ അന്താരാഷ്ട്ര വേദികളില്‍ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ നിയമമനുസരിച്ച് കുറ്റവാളികളെന്ന് കോടതി കണ്ടെത്തിയാല്‍ പ്രതികള്‍ക്ക് വധശിക്ഷയാണ് ലഭിക്കുക. തുടര്‍ന്ന്, വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ ഇത് ഒഴിവാക്കുന്നതിന് തീരുമാനമെടുത്ത് നിയമ മന്ത്രാലയത്തിന്റെ അഭിപ്രായത്തിന് വിട്ടിരിക്കുകയായിരുന്നു.
2012-ല്‍ കേരള തീരത്ത് നടന്ന സംഭവത്തില്‍ ചരക്കുകപ്പലില്‍ കാവല്‍ ചുമതലയുണ്ടായിരുന്ന സൈനികരുടെ വെടിയേറ്റ് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. പ്രതികളായ മാസിമിലിയാനോ ലതോരെ, സാല്‍വതോരെ ഗിരോണ്‍ എന്നിവര്‍ ന്യൂഡല്‍ഹിയിലെ ഇറ്റലിയുടെ സ്ഥാനപതി കാര്യാലയത്തില്‍ കഴിയുകയാണ്.