കെ.പി യോഹന്നാന്‍ ശബരിമലയെയും ഉന്നമിട്ടിരുന്നു

എസ്.ഡി വേണുകുമാര്‍
Sat, 14-11-2020 06:30:15 PM ;

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ മേധാവി കെ.പി യോഹന്നാന്‍ ശബരിമലയെയും ഉന്നമിട്ടിരുന്നു. ശബരിമലയെ മറയാക്കി തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സാധിച്ചെടുക്കാനുള്ള നീക്കത്തിലായിരുന്നു ഇദ്ദേഹം. അതിന്റെ ഫലമായിട്ടാണ് ചെറുവള്ളി എസ്റ്റേസ്റ്റില്‍ തന്നെ ശബരിമല വിമാനത്താവളം കൊണ്ടുവരാനുള്ള തീരുമാനമുണ്ടായത് എന്ന് കരുതേണ്ടിവരും. ഈ ചെറുവള്ളി എസ്റ്റേസ്റ്റിപ്പോള്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമാണിരിക്കുന്നത്. ഈ ഭൂമിയേറ്റെടുത്താണ് ശബരിമല വിമാനത്താവളം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമെടുത്തത്. എന്നാല്‍ ഈ ഭൂമി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈയില്‍ എത്തിയതിനെ സംബന്ധിച്ച് ദുരൂഹതകള്‍ ഏറെ നിലനില്‍ക്കുന്നുണ്ട്. 

2263 ഏക്കര്‍ വരുന്ന ഈ തോട്ടം തിരുവിതാംകൂര്‍ രാജവശം ചെങ്ങന്നൂര്‍ വഞ്ഞിപ്പുഴ പ്രിന്‍സിപ്പാലിറ്റിക്ക് കരമൊഴിവായി നല്‍കിയതായിരുന്നു. പിന്നീട് ഈ സ്ഥലം ഹാരിസന്‍ പ്ലാന്റേഷന്‍ പാട്ടത്തിനെടുത്തു. സ്വാഭാവികമായും പാട്ടക്കാലാവധി കഴിഞ്ഞാല്‍ ഈ ഭൂമി സര്‍ക്കാരിലേക്ക് വന്നുചേരേണ്ടാതണ്. എന്നാല്‍ രേഖകളില്‍ കൃത്രിമം കാട്ടി 2005ല്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് ഈ ഭൂമി വില്‍ക്കുകയാണുഉണ്ടായത്. 63 കോടി രൂപമാത്രമാണ് തീറാധാരത്തില്‍ കാണിച്ചിരിക്കുന്നത്. ആ കണക്കും വിശ്വാസയോഗ്യമല്ല. ശരിക്കും നിലവില്‍ സര്‍ക്കാരിന്റെ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റ്. പാട്ടത്തിനെടുത്തവര്‍ക്ക് ഇത് വില്‍ക്കാന്‍ അവകാശമില്ല. അതുപോലെ ബിലീവേഴ്‌സ് ചര്‍ച്ചിന് ഇത് വാങ്ങാനും അകാശമില്ല. അങ്ങനെയിരിക്കെ നിയമപരമായി നീങ്ങിയാല്‍ വലിയപ്രയാസമൊന്നും കൂടാതെ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിന് സ്ഥാപിച്ചെടുക്കകയും ചെയ്യാം. പക്ഷേ അങ്ങനെ വന്നാല്‍ കെ.പി യോഹന്നാന് ഭീമമായ നഷ്ടമാണുണ്ടാവുക. ഈ നഷ്ടമെങ്ങനെ പരിഹരിക്കാം എന്ന ചിന്തയില്‍ നിന്നാണ് ചെറുവള്ളി എസ്റ്റേില്‍ എയര്‍പോര്‍ട്ട് എന്ന ആശയം ഉണ്ടായത്. അതുവഴിയാണ് സര്‍ക്കാരിന്റെ തന്നെ ഭൂമി മറ്റൊരാള്‍ക്ക് നഷ്ടപരിഹാരം കൊടുത്ത് ഏറ്റെടുക്കുക എന്ന വിചിത്ര സംഭവത്തിനിവിടെ തുടക്കമായത്. എന്തായാലും വിഷയമിപ്പോള്‍ കോടതിയുടെ മുമ്പിലാണ്.  കെപിയോഹന്നാന് അനുകൂലമായിട്ടാണ് വിധി വരുന്നതെങ്കില്‍ കോടികളായിരിക്കും ബിലീവേഴ്‌സ് ചര്‍ച്ചിന് സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വരിക. ഇവിടെയാണ് കെപി യോഹന്നാനും ഇടതുപക്ഷ സര്‍ക്കാരും വിഷയത്തില്‍ ഒത്തുകളിക്കുകയാണെന്ന ആരോപണം ശക്തമാകുന്നത്.

ജീവകാരുണ്യത്തിന്റെ പേരില്‍ കൊണ്ടുവന്ന പണം കൊണ്ട് തന്നെയാണ് കെപി യോഹന്നാല്‍ ഈ എസ്റ്റേസ്റ്റ് സ്വന്തമാക്കിയത്. ആ കള്ളപ്പണത്തിനാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചതും. ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് കെ.പി യോഹന്നാന്റെ ഉന്നത സ്വാധീനങ്ങളിലേക്കാണ്. കേരളത്തിലെ ഒരു നിര്‍ണായക പദ്ധതിപോലും തന്റെ ലാഭത്തിനായി ഉപയോഗപ്പെടുത്തണമെങ്കില്‍ ആ സ്വാധീനത്തിന്റെ ശക്തി അത്രത്തോളമുണ്ടെന്ന് കരുതണം.

Tags: