സ്‌നേഹം കൊണ്ട് കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും; മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി
Wed, 13-03-2019 05:30:30 PM ;

സ്‌നേഹം എന്ന വികാരം കൊലപാതകത്തോടോ അക്രമത്തോടോ ചേര്‍ത്തു വെക്കപ്പെടേണ്ട ഒന്നല്ല. എന്നാല്‍ കേരളത്തില്‍ ഓരോ വര്‍ഷവും സ്‌നേഹവുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ നടക്കുന്നു. അത് കൂടിവരികയാണോ എന്നറിയാനുള്ള ഗവേഷണം ഞാന്‍ നടത്തിയിട്ടില്ല, എന്തായാലും നമ്മെ നടുക്കുന്ന സംഭവങ്ങള്‍ എല്ലാ വര്‍ഷവും ഉണ്ടാകുന്നുണ്ട്.

 

സ്‌നേഹിച്ച പെണ്‍കുട്ടിയെ കല്യാണം കഴിച്ചതുകൊണ്ട് കൊല്ലപ്പെട്ട കെവിന്റെ കഥയാണ് ഒരുദാഹരണം. സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിയെ പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ ആദര്‍ശിന്റെ കഥ മറ്റൊന്ന്.

 

ഈ ആഴ്ചയില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ രണ്ടുണ്ടായി. എറണാകുളത്ത് മുന്‍ കാമുകിയെ കാണാന്‍ രാത്രിയില്‍ എത്തിയ ആളെ പെണ്‍കുട്ടിയുടെ ഭര്‍ത്താവും ബന്ധുക്കളും കൂടി കൊലപ്പെടുത്തിയത് ഒരു സംഭവം. സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിയെ കുത്തിവീഴ്ത്തി പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമിച്ചത് അടുത്തത്.

 

ലോകത്ത് അമേരിക്ക, ജപ്പാന്‍, ചൈന, കെനിയ തുടങ്ങിയ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ആളുകള്‍ അവര്‍ക്കിഷ്ടമുള്ളവരോടൊപ്പമാണ് ജീവിക്കുന്നത്, വിവാഹം കഴിച്ചോ അല്ലാതെയോ. ചെറുപ്പകാലത്ത് തന്നെ ഒരാളോട് ഇഷ്ടം തോന്നിയാല്‍ അത് തുറന്നുപറയുന്നു. മറുഭാഗത്തും ഇഷ്ടമുണ്ടെങ്കില്‍ പിന്നെ അവര്‍ ഒരുമിച്ചു ജീവിക്കാന്‍ ശ്രമിക്കുന്നു. ഇഷ്ടം ഇല്ലാതാവുകയോ മറ്റൊരാളോട് ഇഷ്ടം തോന്നുകയോ ചെയ്താല്‍ മാറി ജീവിക്കുന്നു. ഇതിനിടയില്‍ കുത്തും കൊലയും പെട്രോളും കത്തിക്കലും ഒന്നുമില്ല.

 

നമ്മുടെ സ്‌നേഹത്തിന് മാത്രം ഇതെന്ത് പറ്റി?

പല പ്രശ്‌നങ്ങളാണ് ഇക്കാര്യത്തില്‍ നമ്മെ നയിക്കുന്നത്. ഒന്നാമത് ഇന്ത്യന്‍  സിനിമകള്‍ കണ്ടു വളരുന്ന നമുക്ക് ഒരു പെണ്‍കുട്ടി 'ഇഷ്ടമില്ല' എന്ന് പറഞ്ഞാല്‍ അത് കേട്ട് മാറിപ്പോകാനുള്ള സാമാന്യബോധമില്ല. കാരണം 'ഒന്നുകില്‍ വെറുത്തു വെറുത്ത് വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി' അല്ലെങ്കില്‍ തട്ടിക്കൊണ്ടു പോയാലും 'ചിലപ്പോഴെല്ലാം രാവണനെ ഇഷ്ടപ്പെടുന്ന' പെണ്‍കുട്ടി, ഇവരൊക്കെയാണ് നമ്മുടെ മുന്നിലുള്ള മാതൃകാ സങ്കല്പങ്ങള്‍. 'No means NO' എന്ന് നമ്മുടെ കുട്ടികളെ ആരും പറഞ്ഞു പഠിപ്പിക്കുന്നില്ല. അതുകൊണ്ടാണ് NOയുടെ പുറകെ ആളുകള്‍ പെട്രോളുമായി പോകുന്നത്. ഇത് അവസാനിപ്പിച്ചേ തീരു. പ്രേമത്തിനോ പ്രേമത്തിനുള്ളിലെ ശാരീരിക ബന്ധത്തിനോ വേണ്ട എന്ന് പറഞ്ഞാല്‍ വേണ്ട. അത്ര തന്നെ! അതിനപ്പുറം പോകുന്നത് കുഴപ്പത്തിലേക്കേ നയിക്കൂ എന്ന് ആളുകള്‍  ഉറപ്പായും മനസ്സിലാക്കണം.

 

രണ്ടാമത്തെ പ്രശ്‌നം  രണ്ടുപേര്‍ തമ്മിലുള്ള ഇഷ്ടത്തിന്റെ കാര്യത്തില്‍ മൂന്നാമൊതൊരാള്‍ ഇടപെടുന്നതാണ്. ഇഷ്ടം എന്നത് ആളുകളുടെ സ്വകാര്യമാണ്. ആര്‍ക്ക് ആരോട് എപ്പോള്‍ ഇഷ്ടം തോന്നുമെന്ന് പറയാന്‍ പറ്റില്ല. അങ്ങനെ രണ്ടു പേര്‍ തമ്മില്‍ ഇഷ്ടമാന്നെന്ന് കണ്ടാല്‍ അതിന്റെ നടുക്ക് കയറി നില്‍ക്കാന്‍ മറ്റാര്‍ക്കും - മാതാപിതാക്കള്‍ക്കോ ഭര്‍ത്താവിനോ  നിയമപരമായി ഒരു അവകാശവുമില്ല എന്ന് ഇപ്പോള്‍ സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ കയറി നില്‍ക്കുന്നത് അപകടത്തിലേക്കേ പോകൂ എന്നതാണ് ഉദാഹരണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നതും പഠിപ്പിക്കേണ്ടതും. ഇത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ ആ ബന്ധം നിങ്ങള്‍ക്ക് എത്രമാത്രം ഇഷ്ടപ്പെട്ടില്ലെങ്കിലും, സമൂഹത്തില്‍ നിങ്ങള്‍ക്ക്  എത്ര  ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും ഇഷ്ടപ്പെടുന്നവരെ ഒരുമിച്ചു ജീവിക്കാന്‍ വിടുന്നത് തന്നെയാണ് നല്ലതും ബുദ്ധിയും. ഒരു ദേഷ്യത്തിന് തല്ലാനോ കൊല്ലാനോ പോയാല്‍ രണ്ടു ദേഷ്യം കൊണ്ട് ജയിലില്‍ നിന്നും പുറത്തു വരാന്‍ പറ്റില്ല.

 

'സ്‌നേഹമാണഖിലസാരമൂഴിയില്‍' എന്ന് പാടിയ നാടല്ലേ. ഇവിടെ സ്‌നേഹത്തിന്റെ പേരില്‍ ചോര വീഴുന്നത് ശരിയല്ല.

 

 

 

 

Tags: