Skip to main content

കെ.കെ മഹേശന്റെ ആത്മഹത്യയില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യുന്നു. വെള്ളാപ്പള്ളിയുടെ സഹായി കെ.എല്‍ അശോകനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. രണ്ടുപേരുടെയും മൊഴി പൂര്‍ണ്ണമായും രേഖപ്പെടുത്തിയതിന് ശേഷം മാത്രമെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. വെള്ളാപ്പള്ളിയുടെയും അശോകന്റെയും പേര് പരാമര്‍ശിക്കുന്ന മഹേശന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് ഇരുവരെയും ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് പോലീസ് നീങ്ങിയത്. 

മഹേശന്റെ ആത്മഹത്യാകുറിപ്പിലെ മാനസിക പീഡനമടക്കമുള്ള വിഷയങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വെള്ളാപ്പള്ളി ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം രണ്ടര മണിക്കൂറാണ് കെ.എല്‍ അശോകനെ ചോദ്യം ചെയ്തത്. മഹേശനുമായി തനിക്ക് ശത്രുതയില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ അശോകന്‍ പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് മഹേശന്റെ കുടുംബത്തിന്റെ ആവശ്യം. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് മാരാരിക്കുളം പോലീസ് കേസെടുത്തിരിക്കുന്നത്.