ലത മങ്കേഷ്‌കര്‍ അന്തരിച്ചു

Glint Desk
Sun, 06-02-2022 11:20:14 AM ;

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍ അന്തരിച്ചു. 92 വയസായിരുന്നു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര പ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്റലേക്ക് മാറ്റിയിരുന്നു.

ഇന്ത്യന്‍ സംഗീത ലോകത്തെ ഇതിഹാസ തുല്യമായ മധുരശബ്ദത്തിനുടമ. ഇന്ത്യയുടെ വാനമ്പാടി. ലത മങ്കേഷ്‌കര്‍ എ ഗായികയെ വാക്കുകളിലൂടെ അടയാളപ്പെടുത്തുക അസാധ്യമാണ്. 1929 സെപ്റ്റംബര്‍ 28ന് ഇന്‍ഡോറില്‍ ജനിച്ച ലത മങ്കേഷ്‌കര്‍ പിതാവില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. അഞ്ചാമത്തെ വയസ്സില്‍ പിതാവിന്റെ സംഗീത നാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി. ലതയ്ക്ക് പതിമൂന്ന് വയസ്സുള്ളപ്പോളായിരുന്നു അച്ഛന്‍ ധീനനാഥ് മങ്കേഷ്‌കറിന്റെ മരണം.

അച്ഛന്റെ മരണത്തിനു ശേഷം കുടുംബം പോറ്റാന്‍ വേണ്ടിയാണ് ലത സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. അഭിനയത്തെ തുടര്‍ന്ന് പതിയെ സംഗീത ലോകത്തെത്തി. 1942 ല്‍ 'കിടി ഹസാല്‍' എന്ന മറാത്തി ചിത്രത്തില്‍ 'നാചു യാ ഗാഥേ', 'ഖേലു നാ മണി ഹാസ് ബാരി' എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. 36-ലേറെ ഭാഷകളിലായി നാല്‍പതിനായിരത്തിലേറെ സിനിമാ ഗാനങ്ങള്‍ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറിനും സ്ഥാനമുണ്ട്. ബോളിവുഡില്‍ മാത്രം ആയിരത്തോളം സിനിമകളില്‍ പാടിയിട്ടുണ്ട്. കഴിഞ്ഞ 8 പതിറ്റാണ്ടുകളായി ഇന്ത്യന്‍ സംഗീതലോകത്തുണ്ട് ഈ ഇതിഹാസ ഗായിക.

ലത മങ്കേഷ്‌കറിന്റെ ആദ്യനാമം ഹേമ എന്നായിരുന്നു. പിന്നീട് പേര് ലത എന്നാക്കുകയായിരുന്നു. മലയാളത്തില്‍ ഒരേ ഒരു ഗാനം മാത്രമാണ് ആലപിച്ചിട്ടുള്ളത്. 'നെല്ല്' എന്ന ചിത്രത്തിലെ 'കദളി കണ്‍കദളി ചെങ്കദളി പൂ വേണോ' എന്ന് തുടങ്ങുന്ന ഗാനം. ചെമ്മീന്‍ സിനിമയിലെ കടലിനക്കരെ പോണോരേ എന്ന പാട്ട് ലതയെ കൊണ്ട് പാടിക്കാന്‍ ഇതിഹാസ സംഗീതജ്ഞന്‍ സലില്‍ ചൗധരി ശ്രമം നടത്തിയെങ്കിലും അത് നടിരന്നുന്നില്ല. അതിന് ശേഷമായിരുന്നു നെല്ലില്‍ പാടിയത്.

ഏറെ പണിപ്പെട്ട് മലയാളം ഉച്ചാരണം പഠിച്ചെടുത്താണ് ലത മങ്കേഷ്‌കര്‍ പാടിയത്. പക്ഷേ ആലാപനം അതീവ ഹൃദ്യമായിരുന്നെങ്കിലും ഉച്ചാരണ വൈകല്യത്തിന്റെ വിമര്‍ശനങ്ങള്‍ അന്നേ ഉയര്‍ന്നിരുന്നു. അതിനുശേഷം പിന്നീടൊരിക്കലും മലയാളത്തില്‍ ലത മങ്കേഷ്‌കര്‍ പാടിയില്ല. 1969 ല്‍ പത്മഭൂഷന്‍, 1999 ല്‍ പത്മവിഭൂഷന്‍, 1989 ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, 2001 ല്‍ ഭാരതരത്‌ന, മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഈ കാലയളവില്‍ ഈ ഇതിഹാസ ഗായിക സ്വന്തമാക്കി.

Tags: