Skip to main content

പുതുവര്‍ഷത്തില്‍ ലോകം മുഴുവന്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് കൊവിഡ് വാക്‌സിന്‍. വാക്‌സിന്‍ ജനങ്ങളില്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. രണ്ട് വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ ഡി.ജി.സി.ഐ ഇന്ന് അനുമതി നല്‍കിയത് വളരെ ആശ്വാസം നല്‍കുന്ന വാര്‍ത്തയായിരുന്നു.  ഓക്‌സ്ഫഡ് സര്‍വകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്, പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീല്‍ഡിനും ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിനുമാണ് അടിയന്തര ഉപയോഗ അനുമതി നല്‍കിയത്. എന്നാല്‍ കൊവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഇതിന് അനുമതി നല്‍കിയതിനെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന്‍ ഉടന്‍ ഉപയോഗിക്കില്ലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചു.

ആദ്യത്തെ ഏതാനും ആഴ്ചകളില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ആയിരിക്കും വിതരണം ചെയ്യുക. നിലവില്‍ കൊവിഷീല്‍ഡിന്റെ അഞ്ച് കോടി ഡോസുകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ആ സമയംകൊണ്ട് കൊവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കും. വാക്‌സിന്റെ കാര്യക്ഷമത, ഡോസേജ്, സുരക്ഷിതത്വം തുടങ്ങി മൂന്നാം ഘട്ട പരീക്ഷണത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ലഭിച്ച ശേഷമായിരിക്കും അത് വിതരണത്തിന് ലഭ്യമാക്കുകയെന്നാണ് ഡോ. ഗുലേറിയ പറഞ്ഞത്.

കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അതിന് അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പരീക്ഷണം പൂര്‍ണമാകുന്നതിനു മുന്‍പ് അനുമതി നല്‍കിയത് അപകടമുണ്ടാക്കുമെന്നും ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രി വ്യക്തത വരുത്തണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. 

അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച ഭാരത് ബയോടെക്, ആസ്ട്രസനെക വാക്‌സിനുകളുടെ സുരക്ഷ സംബന്ധിച്ച് ഒരുവിധത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് ഡി.ജി.സി.ഐ മേധാവി ഡോ. വി.എസ്. സോമാനി ഇന്ന് പറഞ്ഞിരുന്നു. ആവശ്യമായ പരിശോധനകള്‍ക്ക് ശേഷമാണ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നതെന്നും വാക്‌സിനുകള്‍ നൂറ് ശതമാനവും സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ വാക്‌സിനുകളെ സംബന്ധിച്ചും വാക്‌സിനേഷനെ സംബന്ധിച്ചും നിരവധി ചര്‍ച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്. എന്ന് മുതലാണ് വാക്‌സിനേഷന്‍ തുടങ്ങുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. 

വന്‍ തോതിലുള്ള ഒരു വാക്‌സിന്‍ വിതരണയജ്ഞത്തിനാണ് കേന്ദ്രസര്‍ക്കാരിന് തയ്യാറെടുക്കേണ്ടത്. ഇതിന്റെ ഭാഗമായി രാജ്യത്ത് രണ്ട് തവണ ഡ്രൈറണ്‍ നടത്തുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 30 കോടി ഇന്ത്യക്കാര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കേണ്ടത്. ഇതില്‍ ഒരു കോടി ആരോഗ്യപ്രവര്‍ത്തകരും രണ്ട് കോടി ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളായ പോലീസുദ്യോഗസ്ഥര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധസേവകര്‍, മുന്‍സിപ്പല്‍ പ്രവര്‍ത്തകര്‍ എന്നിവരും ഉള്‍പ്പെടും. 50 വയസ്സിന് മുകളിലുള്ളവരും, ആരോഗ്യസംബന്ധമായ അവശതകളുള്ളവരുമാണ് ബാക്കി 27 കോടിപ്പേര്‍. ഡിസംബറില്‍ത്തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ പട്ടിക തയ്യാറാക്കി കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനസര്‍ക്കാരുകളോട് നിര്‍ദേശിച്ചിരുന്നു. എന്തായാലും രാജ്യം വാക്‌സിനേഷനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്ത് നടന്ന ഡ്രൈ റണ്ണിനെപ്പറ്റി സംസ്ഥാനങ്ങള്‍ നല്‍കുന്ന വിശദ റിപ്പോര്‍ട്ട് പരിശോധിച്ചു വേണ്ട ക്രമീകരണങ്ങള്‍ വരുത്തിയാകും.