Skip to main content

എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്‍. കെ.കെ മഹേശന്റെ മരണത്തെ തുടര്‍ന്ന് വെള്ളാപ്പള്ളി നടേശനെതിരെയും എസ്.എന്‍.ഡി.പിയ്ക്ക് എതിരെയുമുള്ള ആരോപണങ്ങള്‍ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഈ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി വി.എം.സുധീരന്‍ രംഗത്തെത്തിയിരിക്കുന്നത്. എസ്.എന്‍.ഡി.പിയുടെ ഇന്നത്തെ നേതൃത്വം ജീര്‍ണ്ണതയുടെ പാരമ്യത്തില്‍ എത്തിയിരിക്കുന്നു എന്നും വെള്ളാപ്പള്ളി നടേശന്‍ ഒരു മാഫിയ പോലെയാണ് എസ്.എന്‍.ഡി.പി യോഗത്തെ കൊണ്ടുനടക്കുന്നതെന്നും വി.എം സുധീരന്‍ തന്റെ എഫ്.ബി പോസ്റ്റില്‍ പറയുന്നു. 

മഹേശന്റെ കുടുംബത്തിന് നീതി നടപ്പിലാക്കുന്നതിനായി മുഖ്യമന്ത്രി ഉചിതമായ തീരുമാനം ഇടുക്കുമെന്നാണ് കരുതുന്നതെന്നും സര്‍ക്കാരിന്റെ അനുയോജ്യമായ നടപടിക്ക് വേണ്ടിയാണ് കേരള സമൂഹം കാത്തിരിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 
 
ഇക്കഴിഞ്ഞ 24-ാം തീയതിയാണ് മൈക്രോഫിനാന്‍സ് കേസില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് എസ്.എന്‍.ഡി.പി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരുന്നു.

 

വി.എം സുധീരന്റെ എഫ്.ബി പോസ്റ്റ്;
എസ്.എന്‍.ഡി.പി.യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും ക്ഷേത്ര ഖജാന്‍ജിയും മൈക്രോഫിനാന്‍സിന്റെ സംസ്ഥാന
കോ-ഓര്‍ഡിനേറ്ററുമായ കെ.കെ.മഹേശന്റെ ജീവത്യാഗം തികച്ചും വേദനാജനകമാണ്. ഏവരുടെയും മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഈ സംഭവവും ഇതോടെ പുറത്തു വന്ന ആത്മഹത്യാകുറിപ്പും ബന്ധപ്പെട്ട രേഖകളും കേരളീയസമൂഹത്തെ നടുക്കിയിരിക്കുകയാണ്.

വിശ്വഗുരുവായ ശ്രീനാരായണഗുരുസ്വാമികള്‍ മാനവസമൂഹത്തിന്റെ നന്മയ്ക്കായി നല്‍കിയ സദ്സന്ദേശങ്ങള്‍ ജനഹൃദയങ്ങളിലെത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹത്തായ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം.സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ആ മഹാപ്രസ്ഥാനത്തിന്റെ ഇന്നത്തെ നേതൃത്വം ജീര്‍ണ്ണതയുടെ പാരമ്യത്തില്‍ എത്തിയിരിക്കുന്നു എന്നത് വ്യക്തമാക്കുന്നതാണ് നിരന്തര പീഢനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ മഹേശന്റെ വെളിപ്പെടുത്തലുകള്‍.

ശ്രീനാരായണ ധര്‍മ്മങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും വിരുദ്ധമായി മാത്രം പ്രവര്‍ത്തിച്ച് ഗുരുനിന്ദയുടെ ജീവിക്കുന്ന പ്രതീകങ്ങളായി മാറിയ
വെള്ളാപ്പള്ളിയും കൂട്ടരും യഥാര്‍ത്ഥത്തില്‍ മാഫിയകളെപ്പോലും വെല്ലുന്ന കുറ്റകൃത്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന യാഥാര്‍ഥ്യം മഹേശന്റെ കുറിപ്പിലൂടെയും പുറത്തു വന്ന മറ്റു വിവരങ്ങളിലൂടെയും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്.

ഏവരും ആദരിക്കുന്ന ശ്രീനാരായണ പ്രസ്ഥാനത്തെ രക്ഷാകവചമാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സ്വാധീനിച്ചും സമ്മര്‍ദ്ദത്തിലാക്കിയും തന്‍കാര്യം നേടുന്നതില്‍ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചുവരുന്ന 'വെള്ളാപ്പള്ളി സംഘ'ത്തിനുമുന്നില്‍ നിയമവും നിയമപാലകരും അവരെയെല്ലാം നിയന്ത്രിക്കുന്ന ഭരണാധികാരികളും പതറുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

വ്യത്യസ്ഥമായ ഒരു സമീപനവും നിയമനടപടികളും സ്വയം ജീവിതം അവസാനിപ്പിക്കുന്നതിലേയ്ക്ക് മഹേശനെ എത്തിക്കുന്നതില്‍
ഉത്തരവാദികളായവരുടെ കാര്യത്തില്‍ ഉണ്ടാകുമോ എന്ന ചോദ്യമാണ് ഇത്തരുണത്തില്‍ പ്രസക്തമായി ഉയരുന്നത്.

നീതിക്കുവേണ്ടിയുള്ള മഹേശന്റെ സഹധര്‍മ്മിണി ഉഷാദേവിയുടെ അപേക്ഷ ബഹു. മുഖ്യമന്ത്രിയുടെ മുന്നിലുണ്ട്. നിയമാനുസൃതമായ നടപടികള്‍ നീതിപൂര്‍വ്വം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറാകുമോ?
ബഹു.മുഖ്യമന്ത്രി തന്നില്‍ അര്‍പ്പിതമായ ചുമതല നിറവേറ്റി അതിന് മുന്നോട്ടുവരണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.

കേരളം കാതോര്‍ക്കുന്നതും കാത്തിരിക്കുന്നതും സര്‍ക്കാരിന്റെ സത്വര നടപടിക്കുവേണ്ടിയാണ്.