മനുഷ്യക്കടത്ത്: ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലിം ലീഗ്

Sat, 31-05-2014 04:37:00 PM ;
മലപ്പുറം

kpa majeedമറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്‍ സാമൂഹ്യസേവനത്തിന്റെ പേരില്‍ കുട്ടികളെ കടത്തിക്കൊണ്ടുവരുന്നതിനെതിരെയുള്ള ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയുടെ പ്രസ്താവനയെ യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗ് വിമര്‍ശിച്ചു. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് മനുഷ്യകടത്തായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്‌ കുറ്റപ്പെടുത്തി.

 

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അനാഥാലയങ്ങളിലേക്കെന്ന പേരില്‍ ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന്‍ കഴിഞ്ഞയാഴ്ച 580 കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. രണ്ട് സംഘമായി കൊണ്ടുവന്ന കുട്ടികളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മോചിപ്പിച്ച റെയില്‍വേ പോലീസ് ആവശ്യമായ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

എന്നാല്‍, ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കെതിരെയുള്ള നടപടി ആഭ്യന്തര വകുപ്പ് അവസാനിപ്പിക്കണമെന്നും മജീദ്‌ ആവശ്യപ്പെട്ടു. ഏറ്റവും മികച്ച രീതിയില്‍ നടക്കുന്നതിനാലാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെക്കേത്തുന്നത്. ഇത് രാജ്യദ്രോഹകുറ്റമായി അവതരിപ്പിക്കുന്നത് ക്രൂരതയാണെന്നും മജീദ്‌ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി, ഇ.കെ വിഭാഗം സുന്നി സംഘടനകള്‍ തുടങ്ങിയ മുസ്ലിം മത സംഘടനകളും ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.    

Tags: