കോണ്‍ഗ്രസിന്റെ അയ്യന്തോള്‍ മണ്ഡലം വൈസ് പ്രസിഡന്റും കെ.പി.സി.സി. ന്യൂനപക്ഷ സെല്‍ ജില്ലാ കണ്‍വീനറുമായ ലാല്‍ജി കൊള്ളന്നൂര്‍ (40) വെള്ളിയാഴ്ച വൈകിട്ട് കൊല്ലപ്പെട്ടു. പ്രതികളായ രണ്ടുപേരെയും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. വധത്തില്‍ പ്രതിഷേധിച്ച് അയ്യന്തോളില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂരില്‍ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്നുണ്ടാകുന്ന രണ്ടാമത്തെ കൊലപാതകമാണിത്. മേയ് 31-ന് യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഈച്ചരത്ത് മധു അയ്യന്തോളില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ പ്രതിയായി തടവില്‍ കഴിയുന്ന പ്രേംലാല്‍ എന്ന പ്രേംജിയുടെ ജ്യേഷ്ഠനാണ് ലാല്‍ജി.
തൃശ്ശൂര്‍ അയ്യന്തോള്‍ കൊള്ളന്നൂര്‍ ജോര്‍ജിന്റെയും ഓമനയുടെയും മൂത്ത മകനായ ലാല്‍ജി ലാലൂരിലാണ് താമസിക്കുന്നത്. മാതാപിതാക്കളെ കാണാനാണ് അയ്യന്തോളിലെത്തിയപ്പോഴായിരുന്നു ആക്രമണം. മധുവുമായി ബന്ധപ്പെട്ടവരാണ് കൊലയ്‌ക്കു പിന്നിലെന്ന് പൊലീസ് പറയുന്നു.
ഐ ഗ്രൂപ്പുകാരായിരുന്ന മധുവും ലാല്‍ജിയും യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ സമയത്ത് പരസ്പരം തെറ്റുകയായിരുന്നു. മധുവിന്റെ നോമിനിക്കെതിരെ പ്രേംജി മത്സരിച്ച് ജയിച്ചതോടെ പ്രേംജിയെ വീട്ടിൽ കയറി മധുവും സംഘവും ആക്രമിച്ചിരുന്നു. തുടര്‍ന്നാണ് മധു കൊല്ലപ്പെട്ടത്.