Skip to main content

എന്‍ ഡി എ സര്‍ക്കാര്‍ പലപ്പോഴും ചെയ്യുന്നത് അവര്‍ക്കെതിരെ എതിരാളികള്‍ പ്രയോഗിക്കുന്ന ആയുധം തന്ത്രപരമായി കൈക്കലാക്കി തിരിച്ചുപയോഗിക്കുക എന്നതാണ്. നരേന്ദ്രമോദിയെ കോണ്‍ഗ്രസ്സ് നേതാവ് മണി ശങ്കര്‍ അയ്യര്‍ ചായക്കാരന്‍ പയ്യന്‍ എന്ന് വിമര്‍ശിച്ചതില്‍ നിന്നു തുടങ്ങിയതാണീ കലാപരമായി ഈ പരിപാടി. 2014 ലെ മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചായപ്പീടികയെ ആധാരമാക്കി നടത്തിയ പ്രചാരണം മോദിക്ക് നേടിക്കൊടുത്ത ആനുകൂല്യം ഇപ്പോഴും അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ കിടക്കുന്നു.
       കന്നുകാലി നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന വിജ്ഞാപനങ്ങളെല്ലാം തന്നെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഭക്ഷണ സ്വാതന്ത്ര്യത്തിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്നു കയറ്റം എന്ന നിലയ്ക്കാണ്. എന്നാല്‍ ചില വിജ്ഞാപനങ്ങള്‍ നിലവിലുള്ള നിയമങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ പോലെയുള്ളവയാണ്. അതിനെയും മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത് കാലി നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനത്തിന്റെ തുടര്‍ച്ചയെന്നോണമാണ്. ഏറ്റവുമൊടുവില്‍ ആയുഷ് മന്ത്രാലയം പുറത്തിറിക്കിയ ലഘുലേഖയില്‍ ഗര്‍ഭിണികള്‍ക്കുള്ള നിര്‍ദ്ദേശത്തെക്കുറിച്ചാണ്.പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
    ഭോഗം,കാമം,ക്രോധം, വെറുപ്പ്, എന്നിവയില്‍ നിന്ന് അകന്നു നില്‍ക്കുക, മാംസഭക്ഷണം ഒഴിവാക്കുക, മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക, മുറിയില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ തൂക്കുക,ശ്രേഷ്ടരായ ആള്‍ക്കാരുടെ ജീവചരിത്രം വായിക്കുക, ശാന്തരായി ഇരിക്കുക തുടങ്ങിയവാണ്. ഇവയൊക്കെ പൊതുവേ ഗര്‍ഭിണികള്‍ പാലിക്കപ്പെടണമെന്ന് പുരാതനമായ നിര്‍ദ്ദേശം മുതല്‍ ആധുനിക മനശ്ശാസ്ത്രം വരെ അംഗീകരിച്ച കാര്യമാണ്. എന്നാല്‍ ഇതിനെയും മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷണ സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നാക്രമാണമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചില മാധ്യമങ്ങള്‍ ഗൈനക്കോളജിസ്റ്റുകളെ ബന്ധപ്പെട്ട് ഈ ലഘുലേഖയില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടേണ്ടതല്ല എന്ന രീതിയില്‍ പ്രതികരണവും ഉള്‍പ്പെടുത്തിയിരിക്കുന്നു.ഇത് കൊടുതല്‍ കര്‍ക്കശമായ നടപടികള്‍ പ്രയോഗത്തില്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനു അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്
      ഇതു വാസ്തവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടു തന്നെ തന്നെ ഒരുക്കിയ കെണിയാകാനാണ് സാധ്യത.മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രചരിപ്പിക്കുന്നത്  ബോധപൂര്‍വ്വമാണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുന്നതിനു വേണ്ടി.നിരുപദ്രവമായ നിര്‍ദ്ദേശം പോലും ദുരുദ്ദേശത്തോടെ വളച്ചൊടിക്കുന്നതിന്റെ ഉദാഹരണമായി. ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ രൂപത്തിലുള്ളതാണ് ഈ ലഘുലേഖയെന്നതുപോലും വിസ്മരിക്കത്തക്ക വിധത്തിലാണ് മാധ്യമങ്ങള്‍ ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന ആരോഗ്യ മന്ത്രാലയങ്ങളില്‍ നിന്നു പുറത്തിറങ്ങുന്ന അനേകം ലഘുലേഖകള്‍ ഇത്തരത്തിലുള്ള പൊതു നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ്. മഴക്കാലമായാല്‍ മഴക്കാല ജന്യരോഗങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നതിനുളള നിര്‍ദ്ദേശങ്ങളിലേക്ക് കണ്ണോടിച്ചാലും ഇത്തരത്തിലുള്ള ഉപദേശങ്ങള്‍ കാണാന്‍ കഴിയും.