Skip to main content
ന്യൂഡല്‍ഹി

postel vote

 

പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള അവസരം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയെ കേന്ദ്രം ഇക്കാര്യം അറിയിക്കും. ഇന്റര്‍നെറ്റിലൂടെ വോട്ട് ചെയ്യാന്‍ ഇത്തവണ അവസരം നല്‍കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കും. പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റ് വഴിയുള്ള വോട്ടിംഗ് നടപ്പിലാക്കുന്നത് പരിഗണിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.


 

പ്രവാസി വോട്ടവകാശത്തെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും ഈ തിരഞ്ഞെടുപ്പില്‍ പ്രവാസി വോട്ടവകാശം സാധ്യമാവുക പ്രയാസമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതേസമയം പ്രവാസികള്‍ക്ക് തപാല്‍ വോട്ട് പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. പകരം ഇന്‍റര്‍നെറ്റ് വോട്ടിംഗ് രീതി ആവിഷ്ക്കരിക്കാമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്. ഇതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വേണ്ടതിനാല്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

 


പ്രവാസി ഇന്ത്യക്കാര്‍ക്കു താമസിക്കുന്ന രാജ്യത്തു തന്നെ വോട്ടു ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വിശദീകരണം തേടിയിരുന്നു. പ്രവാസികള്‍ക്കും വോട്ടവകാശം നല്‍കി 2010-ല്‍ ജനപ്രാതിനിധ്യ നിയമത്തില്‍ വരുത്തിയ ഭേദഗതി സമ്പന്നരായ പ്രവാസികള്‍ക്കു മാത്രം പ്രയോജനപ്പെടുന്നതാണെന്നും അതുകൊണ്ടു ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി യു.എ.ഇയില്‍ വ്യവസായിയായ ഡോ. ഷംസീര്‍ വയലിലാണ് ഹര്‍ജി നല്‍കിയത്.

 


ഭേദഗതി പ്രകാരം മറ്റ് രാജ്യങ്ങളില്‍ പൗരത്വം ഇല്ലാത്ത പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പാസ്പോര്‍ട്ടിലെ വിലാസമടങ്ങുന്ന മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. മുന്‍പ് ആറുമാസത്തില്‍ കൂടുതല്‍ ഇന്ത്യയ്ക്ക് പുറത്ത് താമസിച്ചാല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന്‍ പേരു നീക്കം ചെയ്യുമായിരുന്നു. എന്നാല്‍, ഇപ്രകാരം പേരു ചേര്‍ത്തവര്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ അതത് മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളില്‍ എത്തണം. ഇതിനെതിരെയാണ് ഡോ. ഷംസീറിന്റെ ഹര്‍ജി.