കത്തിമുനയിൽ നിർത്തിക്കൊണ്ടുള്ള ആക്രമണങ്ങൾ ബെംഗലൂരു നഗരത്തിൽ പെരുകുന്നു. എല്ലാ സംസ്ഥാനക്കാരും അക്രമത്തിനിരയാവുന്നുണ്ടെങ്കിലും മലയാളികൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതായാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മലയാളിയായ കെ.ജെ ജോര്‍ജ് സംസ്ഥാന ആഭ്യന്തരമന്ത്രിയായിരിക്കെയാണ് നഗരത്തില്‍ ഈ അക്രമങ്ങള്‍ അരങ്ങേറുന്നത്.
കോർപറേഷൻ ബാങ്ക് മാനേജറും മലയാളിയുമായ ജ്യോതി ഉദയിന് എതിരെ ചൊവ്വാഴ്ച രാവിലെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല. തിരക്കേറിയ കോർപറേഷൻ സർക്കിൾ രാവിലെ തന്നെ സജീവമാകാറുണ്ട്. ഇത്രയും തിരക്കേറിയ സ്ഥലത്ത് രാവിലെ ഏഴുമണിക്ക് അക്രമം അരങ്ങേറുമ്പോൾ തന്നെ നഗരത്തിൽ നടമാടുന്ന അക്രമസംഭവങ്ങളുടെ വ്യാപ്തി മനസ്സിലാക്കാം.
രാജരാജേശ്വരി നഗറിലെ വീട്ടിൽ നിന്നും ഭർത്താവായ ഉദയിനൊപ്പം ബൈക്കിൽ ബസ്‌സ്റ്റോപ്പിൽ എത്തിയ ജ്യോതി അവിടെ നിന്നും ബി.എം.ടി.സി. ബസ്സിൽ ബെംഗലൂരു ടൗൺ ഹാളിൽ എത്തിച്ചേരുകയായിരുന്നു. എൽ.ഐ.സി ബിൽഡിങ്ങില്‍ സ്ഥിതിചെയ്യുന്ന കോർപറേഷന്‍ ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നും പണമെടുത്ത് വിളിപ്പാടകലെയുള്ള താൻ ജോലി ചെയ്യുന്ന ബാങ്കിൽ എത്തിച്ചേരുകയായിരുന്നു ജ്യോതിയുടെ ലക്ഷ്യം. വെള്ളിയാഴ്ച നടത്താനിരുന്ന തന്റെ ദത്തുപുത്രി ആയ അഥാമികയുടെ പിറന്നാൾ ആഘോഷത്തിനായി പണമെടുക്കുമ്പോഴാണ് ജ്യോതി ആക്രമണത്തിനിരയായത്.
അക്രമിയുടെ മൃഗീയമായ വെട്ടേറ്റ് നിരവധി പരിക്കുകളോടെ ബാംഗ്ലൂരിലെ ബി.ജി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജ്യോതിയ്ക്ക് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്. വലതുവശം തളർന്ന ജ്യോതി പൂർവസ്ഥിതി പ്രാപിക്കുവാൻ പത്തുദിവസം എങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിക്കുന്നു.
സ്‌കൂളിൽ പോകുന്ന വിദ്യാർഥികളാണ് അക്രമത്തിന് ദൃക്‌സാക്ഷികൾ ആയത്. രക്തത്തിൽ മുങ്ങിക്കുളിച്ച് അബോധാവസ്ഥയിൽ ആയിരുന്ന ജ്യോതിയെ പോലീസിന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. തിരുവനന്തപുരം സ്വദേശിയായ ജ്യോതി ജനിച്ചതും വളർന്നതും ബെംഗലൂരുവിൽ തന്നെയാണ്. ഭർത്താവായ ഉദയ് തൃശ്ശൂർ സ്വദേശിയാണ്.
കഴിഞ്ഞ മൂന്നുമാസങ്ങളായി കൊലപാതകങ്ങൾ ഉൾപ്പെടെ മലയാളികൾ നേരിടുന്ന ആക്രമണങ്ങൾ നിരവധിയാണ്. വയനാട് സ്വദേശിയും ബെംഗലൂരു ഡോളേഴ്‌സ് കോളനിയിലെ ടാങ്കർ ഡ്രൈവറുമായ കമാൽ ഷാഫി (21) നാഗഷെട്ടിഹള്ളിയിലെ റെയിൽവേട്രാക്കിൽ കുത്തേറ്റുമരിച്ച നിലയിൽ കാണപ്പെട്ടു. ഐ.ടി. കമ്പനിയിലെ ഉദ്യോഗസ്ഥനായ കോഴിക്കോട് സ്വദേശി ജാഫറിനെ കോറമംഗലയിൽ അക്രമികൾ ക്രൂരമായി മർദിക്കുകയും നാല്പതിനായിരം രൂപ കൊള്ളയടിക്കുകയും ചെയ്തു.
ഒക്ടോബർ മാസം മലയാളികൾക്കെതിരെയുള്ള ആക്രമണപരമ്പരകൾക്ക് ആക്കം കൂടിയ മാസമായിരുന്നു. മഡിവാള മാരുതി നഗറിൽ കമ്പനി ജീവനക്കാരനായ അനൂപ്, ഷമാൽ എന്നിവരെ ആക്രമിച്ച് ഇരുപത്തിയേഴായിരം രൂപ കവർന്നു. ശുദ്ധഗുണ്ടപാളയത്ത് ഐ.ടി. ജീവനക്കാരായ രഞ്ജിത്തിന്റെയും കൂട്ടുകാരുടെയും ലാപ്‌ടോപ്പും ക്യാമറയും നഷ്ടപ്പെട്ടപ്പോൾ സിറ്റി മാർക്കറ്റിൽ നടന്ന അക്രമത്തിൽ പയ്യന്നൂർ സ്വദേശിയും വ്യോമസേനയില്‍ എയർമാനുമായ ദിലീപിന് നഷ്ടമായത് മൂന്നുപവന്റെ മലയാണ്.
ഒക്ടോബർ ഇരുപതാം തീയതി തൃശ്ശൂർ സ്വദേശിയും ബെംഗലൂരു ഹൊസസാന്ദ്ര നിവാസിയുമായ വിനയന്റെ നിർമാണത്തിലിരിക്കുന്ന വീട് അക്രമികൾ തല്ലിത്തകർത്തു. വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും തൊഴിലാളികളെ കയ്യേറ്റവും ചെയ്ത അക്രമിസംഘം വിനയന് നഷ്ടപ്പെടുത്തിയത് ഏകദേശം നാൽപതിനായിരം രൂപയാണ്.
പോലീസാണെന്ന രീതിയിൽ പരിചയപ്പെടുത്തി നടക്കുന്ന ആക്രമണങ്ങളും ഇവിടെ കുറവല്ല. നാദാപുരം സ്വദേശികളും സുഹൃത്തുക്കളുമായ വിജീഷും ജിതിനും പുലർച്ചെ സിറ്റി മാർക്കറ്റിൽ ബസ്സിറങ്ങി കെ.ആർ പുരത്തെ താമസസ്ഥലത്തേക്ക് പോകാൻ ബസ് പിടിക്കാനായി നടക്കവെയാണ് ആക്രമണത്തിനിരയായത്. പിന്നിലൂടെ എത്തിയ അക്രമി ആദ്യം വിജീഷിന്റെ കാലിൽ ചവുട്ടി. അതു കാര്യമാക്കാതെ നടന്ന യുവാക്കളെ തടഞ്ഞുനിർത്തി പോലീസാണെന്ന വ്യാജേന ചോദ്യം ചെയ്തു. ജിതിൻ മറുപടി പറയവേ കരണത്ത് ആഞ്ഞടിച്ചു. നാടും ജോലിയുമെല്ലാം അന്വേഷിച്ചശേഷം ബസ് സ്റ്റാൻഡ് കാണിച്ചുതരാമെന്ന് പറഞ്ഞ് കൂടെ ചെല്ലാൻ ആവശ്യപ്പെട്ടു. ഇതേപോലെ മറ്റു രണ്ടുപേരെയും നേരത്തെ ഇയാൾ തടഞ്ഞുനിർത്തിയിരുന്നു. പുതിയ ഇരകളെ കിട്ടിയതിനാൽ അവരെ വിട്ടയച്ചു. ഇതിനിടെ വിജീഷിന്റെയും ജിതിന്റെയും കയ്യിലുണ്ടായിരുന്ന പണവും ഫോണും അക്രമി കരസ്ഥമാക്കിയിരുന്നു.
കൈലാസിപാളയം, സിറ്റി മാർക്കറ്റ്, മഡിവാള എന്നിവിടങ്ങളിൽ വന്നിറങ്ങുന്ന മലയാളി യാത്രക്കാരും ആക്രമണത്തിനിരയാകുന്നുണ്ട്. ഇവരെ ബോധവത്ക്കരിക്കുന്നതിനായി പ്രവാസി മലയാളി സംഘടനയായ കെ.എം.സി.സി. 5 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ഒരുക്കുകയാണ്. ഇത് ബാംഗ്ലൂരിലെത്തുന്ന ബസ്സുകളിൽ പ്രദർശിപ്പിക്കുകയാണ് ലക്ഷ്യം. രാത്രി വൈകിയെത്തുന്ന യാത്രക്കാർക്ക് വിശ്രമിക്കുന്നതിനായി സംഘടനയുടെ ഗസ്റ്റ് ഹൗസ് ഉപയോഗിക്കാവുന്നതാണെന്ന് കെ.എം.സി.സി സെക്രട്ടറി ഡോ. അമീർ അറിയിച്ചു. ഫോൺ: 812318751, 9845251255.