Skip to main content
KOCHI


കൊച്ചി: പൊതുമരാമത്ത് വകുപ്പില്‍  നിന്ന് പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കാണാതായി. കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം അനുവദിക്കാന്‍ ശുപാര്‍ശ ചെയ്ത് വിവിധ വകുപ്പുകള്‍ മന്ത്രിയുടെ ഓഫീസിലേക്കയച്ച നോട്ട് ഫയലാണിത്. കരാറേറ്റെടുത്ത ആര്‍ഡിഎസ് കമ്പനിക്ക് പൊതുമരാമത്ത് വകുപ്പ് മുന്‍കൂറായി നല്‍കിയത്. വിവിധ വകുപ്പുകള്‍ മന്ത്രിയുടെ ഓഫീസിലേക്കയച്ച നോട്ട് ഫയല്‍  പരിഗണിച്ചാണ് കരാര്‍ കമ്പനിക്ക് പണം അനുവദിക്കാന്‍ മുന്‍ മന്ത്രി ഇബ്രാംഹിംകുഞ്ഞ് ഉത്തരവിട്ടത്. ആര്‍ബിഡിസികെയില്‍ നിന്നാണ് അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ പങ്കാളിത്തം വെളിവാക്കുന്ന ചില രേഖള്‍ കിട്ടിയത്.അത് കൊണ്ട് തന്നെ കേസില്‍ കാണാതായ നോട്ട് ഫയല്‍  നിര്‍ണായകമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.ഗൂഢാലോചന തെളിയിക്കാന്‍  സുപ്രധാനമായ രേഖയാണിത്.

   വിജിലന്‍സ് പരിശോധനയിലാണ് പൊതുമരാമത്ത് വകുപ്പിന്റെ പക്കല്‍ ഈ രേഖകളില്ലെന്ന് കണ്ടെത്തിയത്. നോട്ട് ഫയല്‍ വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് പൊതുമരാമത്ത് സെക്രട്ടറിക്ക്  കത്തുനല്‍കിയിട്ടുണ്ട്. രേഖകള്‍ നഷ്ടപ്പെട്ടെങ്കില്‍ അക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കണമെന്നും വിജിലന്‍സ്   ആവശ്യപ്പെട്ടു.

അതേസമയം, കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഭാരപരിശോധനക്ക് ശേഷം ബലക്ഷയമുണ്ടെന്ന് ബോധ്യപ്പെട്ടാലേ പാലം പൊളിക്കാവൂ എന്ന് കഴിഞ്ഞ ദിവസം കോടതി നിര്‍ദ്ദേശം ചൂണ്ടിക്കാട്ടിയാണ് പുതിയ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

അഴിമതിക്കേസില്‍ ആദ്യഘട്ട അറസ്റ്റിന് ശേഷം അന്വേഷണത്തില്‍ ഗുരുതരവീഴ്ചയും അലംഭാവവും കണ്ടെത്തിയതിനെത്തുടര്‍ന്ന്  അന്വേഷണസംഘത്തലവനായ ഡിവൈഎസ്പി അശോക് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ തല്‍സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.