Skip to main content

വര്‍ഗ്ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ഒഡിഷയിലെ ഭദ്രക്കിലും സമീപപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന്‍ ആരോപിച്ചാണ് അക്രമം നടന്നത്.

 

ഭദ്രക്കില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിരോധനാജ്ഞ ഞായറാഴ്ച രാവിലെ വരെ തുടരും. അടുത്തുള്ള ധംനഗറിലും ബസുദേവപൂരിലുമാണ് ശനിയാഴ്ച നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഭദ്രക്കില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതി ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന ഡി.ജി.പി അറിയിച്ചു. അക്രമങ്ങളെ തുടര്‍ന്ന്‍ ഏകദേശം 20 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.   

 

ഫേസ്ബുക്കില്‍ ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന്‍ ആരോപിച്ചും ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന്‍ ആവശ്യപ്പെട്ടും ഒരു സംഘം വ്യാഴാഴ്ച പോലീസ് സ്റ്റേഷന് സമീപം പ്രകടനം നടത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. അക്രമികള്‍ കടകള്‍ തല്ലിത്തകര്‍ക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ചയും അക്രമം തുടര്‍ന്നു.