ആദായകരമല്ലാത്തതിനെ തുടർന്ന് ഹൈക്കോടതി അടച്ചു പൂട്ടാൻ നിർദ്ദേശിച്ച കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂൾ അടക്കം നാലു സ്കൂളുകൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.
അതേസമയം മലാപ്പറമ്പ് സ്കൂൾ പൂട്ടിയേ തീരുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്കൂൾ പൂട്ടുന്നതിനെ സുപ്രീംകോടതിയും ശരിവച്ചതിനാൽ ഇനി മറ്റൊരു നടപടിയും സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കി. സ്കൂൾ പൂട്ടിയ ശേഷം അക്കാര്യം വെള്ളിയാഴ്ച അറിയിക്കാനും കോടതി അഡ്വക്കേറ്റ് ജനറലിന് കർശന നിർദ്ദേശം നൽകി. സ്കൂൾ പൂട്ടാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.
സ്കൂൾ അടച്ചു പൂട്ടുന്നത് സംരക്ഷണ സമിതി എതിർത്തതിനെ തുടർന്ന് മാനേജർ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. ഈ കേസ് ഇന്നു പരിഗണിച്ചപ്പോൾ സ്കൂൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചെങ്കിലും സുപ്രീം കോടതി ശരിവെച്ചിട്ടും ഉത്തരവ് നടപ്പാക്കാത്തത് കോടതിയോടുള്ള അവഹേളനമാണെന്നായിരുന്നു കോടതിയുടെ നിലപാട്. സ്കൂള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് ആദ്യം നടപ്പാക്കണമെന്നും സ്കൂള്‍ ഏറ്റെടുക്കുന്നത് സര്‍ക്കാറിന്റെ മാത്രം കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഒലവട്ടൂർ മങ്ങാട്ടുമുറി എ.എം.എൽ.പി സ്കൂൾ, കോഴിക്കോട് ജില്ലയിലെ തിരുവണ്ണൂർ പാലാട്ട് എ.യു.പി സ്കൂൾ, തൃശൂരിലെ കിരാലൂർ പി.എം.എൽ.പി സ്കൂൾ എന്നിവയാണ് സർക്കാർ ഏറ്റെടുക്കുന്ന മറ്റ് സ്കൂളുകൾ.
സ്കൂൾ ഏറ്റെടുക്കാൻ നിയമ തടസമില്ലെന്നും ഇതിനായി നിയമസഭ പ്രമേയം പാസാക്കിയാൽ മതിയെന്നുമാണ് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. മതിയായ നഷ്ടപരിഹാരം നൽകി സ്കൂളുകൾ ഏറ്റെടുക്കാം. നഷ്ടപരിഹാരം സംബന്ധിച്ച് ധനവകുപ്പുമായി ആലോചിച്ച് മന്ത്രിസഭ തീരുമാനിക്കും.
പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികളടക്കം 66 കുട്ടികളാണ് മങ്ങാട്ടുമുറി സ്കൂളിൽ ഉണ്ടായിരുന്നത്. കോടതി ഉത്തരവിനെ തുടർന്ന് ഈ മാസം ഏഴിന് സ്കൂൾ പൂട്ടിയിരുന്നു. കിരാലൂർ സ്കൂളിൽ 41 കുട്ടികളാണുള്ളത്.