പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരിഫിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനമായ ഇസ്ലാമാബാദില് തമ്പടിച്ച പ്രക്ഷോഭകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരിഫ് തിങ്കളാഴ്ച കോര്‍ കമാന്‍ഡര്‍മാരുടെ യോഗം വിളിച്ചു. ഇസ്ലാമാബാദില് അതീവസുരക്ഷാ മേഖലയായ റെഡ് സോണില്‍ രണ്ട് ദിവസമായി പ്രക്ഷോഭം അക്രമാസക്തമാണ്. ഞായറാഴ്ച രാത്രി മൂന്ന് പേരെങ്കിലും കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
മുന്‍ ക്രിക്കറ്റ് താരം ഇമ്രാന് ഖാന്റെ പാകിസ്ഥാന് തെഹരീക്-ഇ.ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയുടേയും മതനേതാവ് താഹിര്‍ അല്‍-ക്വദ്രിയുടെ പാകിസ്ഥാന് അവാമി തെഹരീക് എന്ന സംഘടനയുടേയും ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകര്‍ ഒരാഴ്ചയിലേറെയായി പ്രധാനമന്ത്രിയുടെ വസതി അടക്കം സുപ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന റെഡ് സോണില്‍ കടന്ന് തമ്പടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രക്ഷോഭകര്‍ നീങ്ങിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പ്രധാനമന്ത്രിയുടെ വസതിയ്ക്ക് പുറമേ പാര്‍ലിമെന്റ് കെട്ടിടം, പ്രസിഡന്റിന്റെ വസതി, സുപ്രീം കോടതി അടക്കമുള്ള സുപ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങളും വിദേശ രാജ്യങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങളും അടങ്ങുന്നതാണ് ഇസ്ലാമാബാദിലെ റെഡ് സോണ്‍.
2013 മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമത്തിലൂടെയാണ് ഷെരിഫിന്റെ പാകിസ്ഥാന് മുസ്ലിം ലീഗ് (പി.എം.എല്‍-എന്‍) അധികാരത്തില്‍ എത്തിയതെന്നും സര്‍ക്കാര്‍ രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് പി.ടി.ഐ ആവശ്യപ്പെടുന്നത്. ആവശ്യം നേടിയില്ലെങ്കില്‍ പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ആഗസ്ത് 14-ന് ആരംഭിച്ച പ്രക്ഷോഭം മരണം വരെ തുടരാനാണ് ഇമ്രാന് ഖാന് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരിക്കുന്നത്.
രാജി ആവശ്യം നിരാകരിച്ച സര്‍ക്കാര്‍ പ്രക്ഷോഭകരുമായി ചര്‍ച്ച തുടരാന്‍ സന്നദ്ധമാണെന്ന് അറിയിച്ചു. പ്രക്ഷോഭം ഒരു ചെറുകൊടുങ്കാറ്റ് മാത്രമാണെന്നും ഏതാനും ദിവസങ്ങളില്‍ അവസാനിക്കുമെന്നും പ്രധാനമന്ത്രി നവാസ് ഷെരിഫ് പറഞ്ഞു. ജനാധിപത്യത്തിനെതിരെയുള്ള ഗൂഡാലോചനയാണ് പ്രക്ഷോഭമെന്നും ഷെരിഫ് കുറ്റപ്പെടുത്തി.