Skip to main content
ലാഹോര്‍

 

നവാസ് ഷെരിഫ് സര്‍ക്കാര്‍ രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ തെഹരീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ) നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ നയിക്കുന്ന ‘സ്വാതന്ത്ര്യ മാര്‍ച്ച്’ തുടങ്ങി. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആചരിക്കുന്ന ആഗസ്ത് 14 വ്യാഴാഴ്ച ലാഹോറിലാണ് മാര്‍ച്ച് തുടങ്ങിയത്. എന്നാല്‍, മാര്‍ച്ച് ഇസ്ലാമാബാദില്‍ എത്തുന്നത് തടയാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

 

ലാഹോറിലെ സമന്‍ പാര്‍ക്കില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ചിനായി അണിനിരന്നിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷാന്തരീക്ഷത്തിലാണ് മാര്‍ച്ച് തുടങ്ങിയത്. ഭരണാധികാരികള്‍ പരാജയപ്പെട്ടതായും പുതിയ പാകിസ്ഥാന് വേണ്ടിയാണ് താന്‍ പരിശ്രമിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു.     

 

ജനകീയ മതപ്രാസംഗികന്‍ താഹിര്‍ അല്‍-ക്വദ്രിയുടെ അനുയായികളും പ്രത്യേകം റാലി നടത്തുന്നുണ്ട്. 2013 മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമത്തിലൂടെയാണ് നവാസ് ഷെരിഫ് വിജയിച്ചതെന്നും പുതിയ തെരഞ്ഞടുപ്പ് നടത്തണമെന്നുമാണ് ഇമ്രാന്‍ ഖാനും ക്വദ്രിയും ആവശ്യപ്പെടുന്നത്.

 

പി.ടി.ഐയുടെ മാര്‍ച്ച് അനുവദിക്കുമെന്ന്‍ വ്യക്തമാക്കിയ പഞ്ചാബ് സര്‍ക്കാര്‍ എന്നാല്‍, ക്വദ്രിയുടെ റാലി തടയുമെന്നും ക്വദ്രിയെ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. കഴിഞ്ഞ ആഴ്ച ക്വദ്രിയുടെ പാകിസ്ഥാന്‍ അവാമി തെഹരീക് പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.   

 

റാലിയുടെ പശ്ചാത്തലത്തില്‍ ഇസ്ലാമാബാദില്‍ സുരക്ഷ ശക്തമാക്കി. പോലീസുകാരും സുരക്ഷാ സൈനികരും അടക്കം 20,000ത്തില്‍ അധികം പേരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലേക്കുള്ള എല്ലാ റോഡുകളും കപ്പല്‍ കണ്ടെയ്നറുകളും ഇരുമ്പ് കമ്പികളും ഉപയോഗിച്ച് അടച്ചിരിക്കുകയാണ്.