Skip to main content

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ കോടതി വിമുക്തനാക്കി. ഡല്‍ഹി കര്‍കര്‍ദൂമയിലെ ജില്ലാ കോടതിയില്‍ വിധി പറഞ്ഞ ഉടന്‍ പ്രതിഷേധ സൂചകമായി ഒരാള്‍ ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞു.

 

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒരു സിഖ് കുടുംബത്തിലെ അഞ്ച് പേരെ വധിച്ച സംഭവത്തില്‍ ഗൂഡാലോചന നടത്തുകയും കൊലപാതകത്തിന് ജനക്കൂട്ടത്തെ പ്രകോപിക്കുകയും ചെയ്തു എന്നതായിരുന്നു മുന്‍ എം.പി. കൂടിയായ സജ്ജന്‍ കുമാറിനെതിരെയുള്ള കുറ്റങ്ങള്‍. കുമാറിനൊപ്പം കേസില്‍ ഉള്‍പ്പെട്ടിരുന്ന അഞ്ച് പേര്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. ഇവരില്‍ മൂന്നു പേര്‍ക്കെതിരെ കൊലക്കുറ്റം ആണുള്ളത്.

 

സിഖ് വിരുദ്ധ കലാപം അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം 2005 ലാണ് സി.ബി.ഐ. സജ്ജന്‍ കുമാറിനെതിരെ കേസെടുത്തത്. 2010 ജനുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.