സിപിഐയുടെ ഭാരതാംബ വിവാദം എം.സ്വരാജിനെ ലക്ഷ്യമിട്ട്

സിപിഐ ഭാരതാംബ വിവാദം ഉയർത്തി കത്തിച്ച് നിർത്താൻ ശ്രമിക്കുന്നത് നിലമ്പൂരിൽ എം സ്വരാജിന്റെ തോൽവി ഉറപ്പാക്കാനുള്ള പരോക്ഷ നടപടിയാണെന്ന ആക്ഷേപം ഉയരുന്നു. നിലമ്പൂരിൽ ബിജെപിയുടെയും ഹൈന്ദവ സംഘടനകളുടെയും സഹായം സ്വരാജിന് സിപിഎം പിൻവാതിലിലൂടെ ഉറപ്പാക്കിയിട്ടുണ്ട് എന്നുള്ള വാർത്തകളാണ് സിപിഐയെ ഈ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്നും പറയുന്നു.
സിപിഐക്ക് ഒട്ടും സ്വീകാര്യനല്ലാത്ത സിപിഎം നേതാവ് കൂടിയാണ് എം സ്വരാജ്.സിപിഐ , ഭാരതാംബ വിഭാഗം പരമാവധി ആളിക്കത്തിക്കാൻ ശ്രമിച്ചിട്ടും മുഖ്യമന്ത്രിയോ ഇടതുപക്ഷ മുന്നണിയോ ഇതുവരെ അത് ഏറ്റെടുത്തിട്ടില്ല. ഗവർണറുമായി സംഘട്ടനത്തിന് തങ്ങളില്ല എന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും എടുത്തിട്ടുള്ളത്. ഈ പിൻവാതിൽ കൂട്ടുകെട്ടിനെതിരെ പരസ്യമായി രംഗത്ത് വരാൻ സിപിഐക്ക് കഴിയുന്നില്ല. ഇത്തരത്തിൽ ഒരു ധാരണ നിലമ്പൂരിൽ ഉണ്ടെന്നുള്ളത് പരോക്ഷമായി പോലും ഉന്നയിക്കാൻ കഴിയാത്ത അവസ്ഥയാണ് സിപിഐയുടേത്. ഈ സാഹചര്യത്തിലാണ് സ്വരാജിനെയും സിപിഎമ്മിനെയും ബുദ്ധിമുട്ടിലാക്കുന്ന വിധം സിപിഐ പരോക്ഷ നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.
സിപിഐ ഭരതാംബ വിവാദവുമായി മുന്നോട്ടു പോകുമ്പോൾ എന്തുകൊണ്ട് സിപിഎമ്മും ഗവൺമെൻറും അതേറ്റെടുക്കുന്നില്ല എന്നുള്ള ചോദ്യം സ്വാഭാവികമായി ഉയരും . ഇത് പ്രതിപക്ഷത്തിന്റെ കയ്യിൽ ആയുധമാകും . അതിലൂടെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധവും പുറത്തുവരികയും ന്യൂനപക്ഷ വോട്ടുകൾ പ്രതിപക്ഷത്തിന് അനുകൂലമായി മാറുകയും ചെയ്യും എന്നുള്ള കണക്കുകൂട്ടലുകളും സിപിഐയുടെ ഈ നിലപാടിന് പിന്നിലുണ്ട് .