ഒട്ടനേകം അഴിമതി ആരോപണങ്ങളും വെളിപ്പെടുത്തലുകളും കേരളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും സിബിഐ അന്വേഷണം യഥാർത്ഥത്തിൽ ആവശ്യമായ ഒന്നാണ് തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ പേരിൽ ഇറങ്ങപ്പെട്ട കത്ത് . കേരളത്തിൽ എത്ര വലിയ കുറ്റകൃത്യങ്ങൾ നടന്നാലും അത് വിവാദങ്ങൾക്കും കോലാഹലങ്ങൾക്കും അപ്പുറത്തേക്ക് പോകുന്നില്ല എന്ന വർത്തമാനകാല അവസ്ഥയാണ് ഉള്ളത്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ താൽക്കാലിക ഒഴിവുകളിലേക്ക് നിയമിക്കാനുള്ളവരുടെ പട്ടിക ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് കത്ത് . താൻ അങ്ങനെ ഒരു കത്തിറക്കിയിട്ടില്ല എന്ന് മേയർ പരസ്യമായി പറഞ്ഞിരിക്കുന്നു . ജനകീയ സംവിധാനത്തെ അതിദോഷകരമായി ബാധിക്കുന്ന അനേകം വിഷയങ്ങൾ ഈ കത്തിന്റെ പിന്നിൽ അടങ്ങിയിട്ടുണ്ട്. അതിനെ പ്രധാനമായും മൂന്ന് പിരിവുകളായി തിരിക്കാവുന്നതാണ് .ഒന്ന്, കത്ത് ശരിയാണെങ്കിൽ അത് ഭരണഘടനാ ലംഘനം. രണ്ട് കത്ത് വ്യാജമാണെങ്കിൽ അത് ഏറ്റവും വലിയ കുറ്റകൃത്യം, മൂന്ന്, പൊതുരംഗത്തെ ധാർമികത. ഇതിൻറെ നിജസ്ഥിതി തെളിയിക്കപ്പെടുംവരെ യുവതി കൂടിയായ കോർപ്പറേഷൻ സംശയത്തിന്റെ നിഴൽ തുടരും.