Skip to main content

ഇത്തവണ ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് മലയാളിതാരം ശ്രീശാന്ത്. പുറത്തിക്കിയ ഐ.പി.എല്ലിലൂടെ തന്നെ എല്ലാവര്‍ക്കും മറുപടി നല്‍കുമെന്നും താരം പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദാന്‍, കോബി ബ്രയാന്റ് തുടങ്ങിയവരുടെ ട്രയിനറായിരുന്ന ടിം ഗ്രോവറിന് കീഴില്‍ മാനസികാരോഗ്യ പരിശീലനത്തിലാണ് ശ്രീശാന്ത്. ദിവസവും രാവിലെ 5 മണിക്ക് ഉണര്‍ന്ന് പരിശീലനം ആരംഭിക്കും. ആഴ്ചയില്‍ 3 തവണ ഗ്രോവറിന് കീഴില്‍ പ്രത്യേക ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കും. പുലര്‍ച്ചെ 5.30 മുതല്‍ 8.30 വരം മൂന്ന് മണിക്കൂര്‍ വീതമാണ് ക്ലാസ്.

എന്‍.ബി.എയുമായി ബന്ധപ്പെട്ട് വളരെ പ്രശസ്തമായ പേരാണ് ഗ്രോവര്‍. എല്ലാ ആഴ്ചയും മുന്ന് ദിവസം രാവിലെ 5.30 മുതല്‍ 8.30 വരെ അദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വൈകിട്ട് 6 വരെ എറണാകുളത്ത് നെറ്റ്‌സില്‍ പരിശീലിക്കും. ഒട്ടേറെ കേരള അണ്ടര്‍ 23 താരങ്ങളും സച്ചിന്‍ ബേബിയെ പോലുള്ള മുതിര്‍ന്ന താരങ്ങളും അവിടെ പരിശീലിക്കുന്നുണ്ട് ശ്രീശാന്ത് എന്‍.ഐ.എയോട് പറഞ്ഞു.

സജീവ ക്രിക്കറ്റിലേക്കുള്ള മടക്കം അനായാസമാക്കുന്നതിന് വേണ്ടി ദിവസേന നാലര മണിക്കൂര്‍ പരിശീലനത്തിനായി ശ്രീശാന്ത് മാറ്റിവെക്കുന്നു. ആഴ്ചയില്‍ 6 ദിവസം 3 മണിക്കൂര്‍ ബോള്‍ ചെയ്യും. ആദ്യത്തെ രണ്ട് മണിക്കൂര്‍ ചുവന്ന പന്തിലാണ് പരിശീലനം. അവസാന ഒരു മണിക്കൂര്‍ വെള്ള പന്തിലും. അങ്ങനെ പ്രതിദിനം 12 ഓവര്‍ ബോള്‍ ചെയ്യുന്നുണ്ട്. 

ശരീരക്ഷമത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. രഞ്ജി മല്‍സരങ്ങളും ഇറാനി ട്രോഫി മല്‍സരങ്ങളും ജയിക്കുക മാത്രമല്ല, ഇന്ത്യയ്ക്കായി കളിക്കുകയാണ് ആത്യന്തിക ലക്ഷ്യം ശ്രീശാന്ത് പറഞ്ഞു.

ഇന്ത്യക്കായി 27 ടെസ്റ്റിലും 53 ഏകദിനത്തിലും 10ടി20 മല്‍സരങ്ങളിലും കളിച്ചിട്ടുള്ള ശ്രീശാന്തിന് ഐ.പി.എല്‍ ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് സുപ്രീംകോടതി ഇത് 7 വര്‍ഷമായി കുറച്ചു. ഈ വര്‍ഷം സെപ്തംബറില്‍ വിലക്ക് കാലാവധി തീരുന്ന ശ്രീശാന്തിനെ കേരള രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.