Skip to main content

നടനും എം.എല്‍.എയുമായ മുകേഷുമായുള്ള വിവാഹ മോചന വാര്‍ത്തയില്‍ പ്രതികരിച്ച് പ്രമുഖ നര്‍ത്തകി മേതില്‍ ദേവിക. മുകേഷിനോട് തനിക്ക് യാതൊരു തരത്തിലുള്ള വ്യക്തിവൈരാഗ്യവുമില്ലെന്നും പുറത്ത് കേള്‍ക്കുന്ന ഗോസിപ്പുകള്‍ ശരിയല്ലെന്നും മേതില്‍ ദേവിക പറഞ്ഞു. മുകേഷിന്റെ കുടുംബത്തോടും അദ്ദേഹത്തിനോടും തനിക്ക് പ്രശ്‌നങ്ങള്‍ ഇല്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ അതിന്റെ വരുംവരായ്കകള്‍ അദ്ദേഹം തന്നെ അനുഭവിക്കണമെന്ന് പറഞ്ഞിരുന്നതായും മേതില്‍ ദേവിക പറഞ്ഞു.

സ്‌നേഹിക്കാനൊക്കെ അറിയാവുന്ന നല്ല മനുഷ്യനാണ് അദ്ദേഹം. രാഷ്ട്രീയത്തിലെ വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവെച്ചതാണ്. അത് തിരുത്താനൊന്നും അദ്ദേഹം തയ്യാറല്ല. ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ല. കുടുംബജീവിതം നല്ല രീതിയില്‍ കൊണ്ടുപോകാനായില്ല. എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല. ഇനി മനസ്സിലാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല. അതുകൊണ്ടാണ് ഈ തീരുമാനം. രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് വിവാഹബന്ധം പിരിയുന്നത്- ദേവിക പറഞ്ഞു.

തിരഞ്ഞെടുപ്പ് വരെ കാത്തു. അത് കഴിഞ്ഞ ഉടനെ അഭിഭാഷകനെ കണ്ട് വക്കീല്‍ നോട്ടീസയച്ചു. എറണാകുളത്ത അഭിഭാഷകന്‍ വഴിയാണ് നോട്ടീസ് അയച്ചത്. അവിടെവച്ചാണ് കല്യാണം നടന്നതും. ഒന്നും വാങ്ങിയെടുക്കാനുള്ള ഉദ്ദേശമില്ല. വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരും- മേതില്‍ ദേവിക പറഞ്ഞു.