Skip to main content

കാബൂള്‍ വിമാനത്താവളത്തിനു സമീപമുള്ള മുള്ളുവേലിക്കു മുകളിലൂടെ സ്വന്തം കുഞ്ഞിനെ യു.എസ് സൈന്യത്തിനു എറിഞ്ഞു കൊടുക്കുന്ന മാതാപിതാക്കളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തിന് പിന്നാലെ ജനങ്ങള്‍ പരിഭ്രാന്തരായി രാജ്യംവിടാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു ഈ സംഭവം. ദിവസങ്ങള്‍ക്കു ശേഷം പിഞ്ചു കുഞ്ഞിനെക്കുറിച്ചുള്ള ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.

കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളെ തിരിച്ചേല്‍പ്പിച്ചതായി യു.എസ്. സേന സ്ഥിരീകരിച്ചു.  രാജ്യം വിടുന്നതിനായി കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയ കുടുംബാണ് കുഞ്ഞിനെ സൈനികര്‍ക്ക് എറിഞ്ഞു കൊടുത്തത്. കുഞ്ഞ് അച്ഛന്റെ അടുത്ത് എത്തിയതായി യു.എസ് പ്രതിരോധ മന്ത്രാലയം അറിയിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

കുട്ടിയെ കാബൂള്‍ വിമാനത്താവളത്തിനു സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയമാക്കിയതായും വൈദ്യസംഘത്തിന്റെ പരിചരണം കൊടുത്തതായും യു.എസ്. സേന വക്താവ് മേജര്‍ ജിം സ്റ്റെന്‍ഗര്‍ പ്രസ്താവനയില്‍ അറിയിച്ചു.