Skip to main content

രാജ്യം വിട്ടതില്‍ വിശദീകരണവുമായി അഫ്ഗാന്‍ പ്രസിഡന്റായിരുന്ന അഷ്റഫ് ഗനി. രക്ത ചൊരിച്ചില്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് താന്‍ രാജ്യം വിട്ടതെന്നാണ് വിശദീകരണം. ജലാലാബാദ് സംഘര്‍ഷത്തെ തുടര്‍ന്ന് അഭയാര്‍ത്ഥി പലായനവും വര്‍ധിച്ചു. വിവിധ രാജ്യങ്ങള്‍ അഫ്ഗാനില്‍ നിന്ന് സ്വന്തം ജനങ്ങളെ മടക്കി കൊണ്ടു പോകുന്ന നടപടികള്‍ക്കും വേഗം കൂട്ടി. ഇതിനിടെ അഫ്ഗാന്‍ വിട്ടത് രക്ത ചൊരിച്ചില്‍ ഒഴിവാക്കാന്‍ ആയിരുന്നു എന്നാണ് അഷ്റഫ് ഗനിയുടെ വിശദീകരണം.

അഫ്ഗാനിസ്ഥാനില്‍ നിന്ന് നിറയെ പണവുമായാണ് താജിക്കിസ്ഥാനിലേക്ക് പോയ പോയതെന്ന വാദവും ഗനി നിഷേധിച്ചു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ഗനിയുടെ പ്രതികരണം. താന്‍ യു.എ.ഇയിലാണെന്നും ഗനി സ്ഥിരീകരിച്ചിട്ടുണ്ട്.

താന്‍ രാജ്യം വിട്ടത് തന്റെ പരമ്പരാഗത വസ്ത്രങ്ങളും സാധാരണ ധരിക്കാറുള്ള ചെരുപ്പുകളും മാത്രം എടുത്തുകൊണ്ടാണെന്നാണ് ഗനി പറഞ്ഞത്. രാജ്യത്തെ പണം കടത്തിയെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഗനി പറഞ്ഞു. ഗനി രാജ്യം വിടുമ്പോള്‍ നാല് കാറുകളിലും ഒരു ഹെലികോപ്റ്ററിലും നിറയെ പണവുമായാണ് കടന്നത് എന്നായിരുന്നു റഷ്യന്‍ അംബാസിഡറുടെ ആരോപണം. ഇത് നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അഷ്റഫ് ഗനി.

അഷ്റഫ് ഗനി രാജ്യം വിട്ടതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നിരുന്നത്. താലിബാന്‍ കാബൂള്‍ കയ്യടക്കിയതിന് പിന്നാലെ താജിക്കിസ്ഥാനിലേക്ക് പറന്ന ഗനി അഫ്ഗാന്‍ ജനതയെ വഞ്ചിച്ച് കടന്നുകളഞ്ഞെന്നായിരുന്നു ഉയര്‍ന്നിരുന്ന പ്രതിഷേധം.