Skip to main content

കാബൂള്‍ വിമാനത്താവളവും അഫ്ഗാന്‍ വ്യോമമേഖലയും അടച്ച ഗുരുതര സാഹചര്യം നേരിടാനുള്ള വഴികളാലോചിച്ച് ഇന്ത്യ. എംബസി ഉദ്യോഗസ്ഥരെയും അഫ്ഗാനിലെ സുഹൃത്തുക്കളെയും എത്തിക്കാന്‍ അടിയന്തര പദ്ധതി തയ്യാറാക്കാന്‍ കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ യോഗം നടന്നു. ഐക്യരാഷ്ട്ര രക്ഷാസമിതി യോഗം ഇന്നലെ അടിയന്തരമായി ചേരാന്‍ ഇന്ത്യ ശ്രമം നടത്തിയിരുന്നു എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അഫ്ഗാനിസ്ഥാനിലെ നാലു കോണ്‍സുലേറ്റുകള്‍ അടച്ച് നേരത്തെ ഇന്ത്യ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ എംബസി അടയ്ക്കാന്‍ ഇതുവരെ തീരുമാനമില്ല. ഉദ്യോഗസ്ഥരെ മടക്കിക്കൊണ്ടുവരാന്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് എയര്‍ ഇന്ത്യ വിമാനം അയക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാല്‍ കാബൂള്‍ വിമാനത്താവളം അടച്ചതോടെ ഈ പദ്ധതി മുടങ്ങി. അഫ്ഗാന്‍ വ്യോമമേഖല അടച്ചതിനാല്‍ ഇതുവഴിയുള്ള എയര്‍ ഇന്ത്യ വിമാനങ്ങളും ഗള്‍ഫ് മേഖല വഴി തിരിച്ചുവിടുകയാണ്. 

സ്ഥിതി ആലോചിക്കാന്‍ കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഇന്നലെ ദില്ലിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ ഗനി സര്‍ക്കാരിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും എം.പിമാരുമുണ്ടായിരുന്നു. വ്യോമസേനയ്ക്കും തയ്യാറായിരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യ ഉള്‍പ്പടെയുള്ള സുഹൃദ് രാജ്യങ്ങളുമായും സംസാരിക്കുന്നുണ്ട്. താലിബാന്‍ ഇത്തവണ കടുത്ത ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്. 

എന്നാല്‍ താലിബാനെ വിശ്വസിക്കാന്‍ ഒരുക്കമല്ലെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നു. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ അദ്ധ്യക്ഷ സ്ഥാനം ഈ മാസം ഇന്ത്യയ്ക്കാണ്. ഇന്നലെ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിക്കാനുള്ള നീക്കമുണ്ടായെന്നാണ് സൂചന. ഇക്കാര്യത്തില്‍ സമവായം ഉണ്ടാകാത്ത സാഹചര്യത്തില്‍ യോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ദില്ലിയിലെ അഫ്ഗാന്‍ എംബസി ഇപ്പോഴും പ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ചിലര്‍ ഹാക്ക് ചെയ്തു എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അഫ്ഗാനിലെ സാഹചര്യത്തെക്കുറിച്ച് കരുതലോടെയാണ് ഇന്ത്യയുടെ പ്രതികരണം. തല്ക്കാലം താലിബാനെ തള്ളിയിട്ടില്ലെങ്കിലും രക്തചൊരിച്ചില്‍ തുടങ്ങിയാല്‍ നിലപാട് മാറ്റും എന്ന സൂചനയാണ് ഇന്ത്യ നല്‍കുന്നത്.