Skip to main content

അഫ്ഗാനിസ്ഥാനിലെ അടച്ചിട്ട ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ താലിബാന്‍ സംഘം പരിശോധന നടത്തി. കോണ്‍സുലേറ്റുകളിലെത്തിയ താലിബാന്‍ സംഘം അവിടെ രേഖകള്‍ തിരയുകയും പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളുമായി സ്ഥലംവിട്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ചയാണ് താലിബാന്‍ സംഘം കാണ്ഡഹാറിലെയും ഹെറാത്തിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ പരിശോധന നടത്തിയത്.

കാബൂളിലെ എംബസി കൂടാതെ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനില്‍ നാല് കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. കാണ്ഡഹാറിനും ഹെറാത്തിനും പുറമേ മസാര്‍-ഇ-ഷെരീഫിലും ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചിരുന്നു. പ്രദേശത്ത് താലിബാന്‍ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കോണ്‍സുലേറ്റ് അടച്ചു പൂട്ടിയിരുന്നു.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്ത ശേഷം ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയില്‍ ജോലി ചെയ്തിരുന്ന അഫ്ഗാനികളെ തിരിച്ചറിയാന്‍ താലിബാന്‍ കാബൂളില്‍ ഓരോ വീടുകളും കയറിയിറങ്ങി തിരച്ചില്‍ നടത്തുകയാണ്.