377-)൦ വകുപ്പ് ഒഴിവാക്കേണ്ടതെന്ന് സുപ്രീം കോടതി

Glint Staff
Thu, 24-08-2017 07:29:44 PM ;
New Delhi

ഒരു വ്യക്തിയുടെ ലൈംഗിക താൽപര്യം അയാളുടെ സ്വകാര്യതയാണെന്നും അതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പീനൽ കോഡിലെ 377-ാം വകുപ്പ് ഒഴിവാക്കേണ്ടതാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. സ്വകാര്യതയെ പൗരന്റെ മൗലികാവകശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിധിയുടെ പ്രസ്താവനയക്കിടയിലാണ് ഈ അഭിയായ പ്രകടനം നടത്തിയത്. സ്വവർഗ്ഗ രതിയെ പ്രകൃതി വിരുദ്ധമെന്ന് കണ്ട് ബ്രിട്ടീഷുകാർ 1860 ൽ കൊണ്ടുവന്നതാണ് 377-ാം വകുപ്പ്. ഇത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളും മുറവിളികളും തുടങ്ങിയിട്ട് നാളേറെയായി. ഇതിനിടെ 2012 ൽ ദില്ലി ഹൈക്കോടതി 377-ാം വകുപ്പ് ഭരണഘടനയുടെ 21-ാം അനുഛേദത്തിന്റെ നഗ്നമായ ലംഘനമാണെന്ന് വിധിച്ചിരുന്നു. എന്നാൽ 2013 ൽ സുപ്രീം കോടതി ആവിധിയെ അസ്ഥിരപ്പെടുത്തകയുണ്ടായി. സ്വവർഗ്ഗ രതിക്കാർ, ലിംഗമാറ്റം നടത്തിയവർ തുടങ്ങി ചെറിയ ന്യൂനപക്ഷത്തിന്റെ ആവശ്യങ്ങൾ ഭരണഘടനയുടെ 14, 15, 21 അനുഛേദങ്ങളുടെ അവകാശങ്ങൾക്കുള്ളിൽ വരില്ലെന്നായിരുന്നു അന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞത്. സ്വകാര്യതയെ മൗലികാവകാശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിധിന്യായത്തിന്റെ എൺപതാം ഖണ്ഡികയിൽ 377-ാം വകുപ്പ് നീക്കേണ്ടതിന്റെ ആവശ്യകതയെ വിശദമായി പരാമർശിച്ചിട്ടുണ്ട്. ഓരോ വ്യക്തിക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുഛേദം ഉറപ്പാക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി. എത്ര ചെറിയ ന്യൂനപക്ഷമായാലും സ്വകാര്യതയുടെ അവകാശം നിഷേധിക്കാൻ പാടില്ലെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂട് വിധിന്യായത്തിന്റെ 123,124 ഖണ്ഡികകളിൽ പരാമർശിച്ചിട്ടുള്ളതിനോട് കോടതി യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.

Tags: