മുൻമന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോൺകെണിക്കേസിൽ മംഗളം ടെലിവിഷന്‍ ചാനലിലെ എട്ടുപേര്‍ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങൽ. അതേസമയം, ചാനല്‍ ചെയര്‍മാനും ശശീന്ദ്രനോടു ഫോണില്‍ സംസാരിച്ച പെണ്‍കുട്ടിയും എത്തിയിട്ടില്ല.
ക്രിമിനല്‍ ഗൂഢാലോചന, ഐ.ടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ തുടങ്ങിയവയാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ഇതിനിടെ തന്റെ ലാപ്ടോപ്പും മൊബൈല്‍ഫോണും കാണാനില്ലെന്നു ചാനല്‍ മേധാവി മ്യൂസിയം പൊലീസില്‍ പരാതി നല്‍കി.
ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ടി.വി ചാനൽ ഓഫിസിൽ പരിശോധന നടത്തിയിരുന്നു. റജിസ്ട്രേഷൻ സംബന്ധിച്ച രേഖകളും ലൈസൻസ് വിവരങ്ങളും വാർത്ത സംപ്രേഷണം ചെയ്തതിന്റെ ഹാർഡ് ഡിസ്കും പെൻഡ്രൈവും പൊലീസ് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.