Skip to main content

ആറന്മുള വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത് പ്രദേശത്ത് കൃഷിയിറക്കി. വിത്തുവിതച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്, ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ്, റാന്നി എം.എല്‍.എ രാജു എബ്രഹാം എന്നിവര്‍ പങ്കെടുത്തു..  

 

പദ്ധതി പ്രദേശത്ത് കൃഷി ഇറക്കുമെന്ന് സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ 40 ഹെക്ടര്‍ പ്രദേശത്താണ് കൃഷി നടത്തുക. 1.53 കോടി രൂപയാണ് ഇതിനായി ചിലവഴിക്കേണ്ടി വരികയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഘട്ടം ഘട്ടമായി സര്‍ക്കാര്‍ നല്‍കും. ആദ്യഘട്ടമാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്തത്.

 

വിമാനത്താവളത്തിനായി സര്‍ക്കാര്‍ നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം നിലനില്‍ക്കേയാണ് സര്‍ക്കാര്‍ ആറന്മുള പുഞ്ചയില്‍ വിത്തിറക്കുന്നത്. വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

ആയിരം ഏക്കര്‍ വരുന്നതാണ് ആറന്മുള പുഞ്ച. വിമാനത്താവളം, പാലം നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങള്‍ കാരണം പ്രദേശത്ത് കൃഷി ഇറക്കുന്നത് വര്‍ഷങ്ങളായി നിലച്ചിരിക്കുകയായിരുന്നു. വിമാനത്താവളത്തിന്‍റെ പ്രൊമോട്ടര്‍മാരായ കെ.ജി.എഎസ് ഗ്രൂപ്പിന് സ്വകാര്യ വ്യക്തി നല്‍കിയ ഭൂമി ഏറ്റെടുത്താണ് കൃഷി നടത്തുന്നത്. എന്നാല്‍ വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് നെല്‍കൃഷി വ്യാപിപ്പിക്കണമെങ്കില്‍ അവിടുത്തെ തോടും ചാലും പുനരുദ്ധരിക്കേണ്ടതായുണ്ട്. ഇവയുടെ ഒഴുക്ക് തടസപ്പെടുത്തി മണ്ണിട്ട് നികത്തിയത് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടേയുള്ളു.