Skip to main content
ചെന്നൈ

small bus in tamil nadu

 

തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എ.ഐ.ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ചിഹ്നം പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന മിനി ബസുകളില്‍ നിന്ന് ഉടന്‍ നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ് ഇറക്കി. ഇതുസംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച നിര്‍ദേശം ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശത്തിനെതിരെ ജയലളിത സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് സതീഷ് കെ. അഗ്നിഹോത്രി, ജസ്റ്റിസ് എം.എം. സുന്ദ്രേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി.

 


എ.ഐ.ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില സര്‍ക്കാര്‍ ബസുകളില്‍ പതിപ്പിച്ചതിനെ ചോദ്യം ചെയ്ത് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഡി.എം.കെയുടെ പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബസുകളില്‍ നിന്ന് രണ്ടിലയുടെ ചിഹ്നം മാറ്റാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ സൂചകമായാണ് രണ്ടില നല്‍കിയതെന്നായിരുന്നു സര്‍ക്കാറിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ജയലളിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

 


നഗര പ്രദേശത്ത് സര്‍വീസ് നടത്തുന്ന മിനി ബസുകളിലാണ് എ.ഐ.ഡി.എം.കെ സര്‍ക്കാന്‍ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില പതിപ്പിച്ചിരിക്കുന്നത്. 2013 ഒക്ടോബറിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നഗരങ്ങളില്‍ മിനി ബസ് സര്‍വീസ് തുടങ്ങിയത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രണ്ടില ചിത്രങ്ങള്‍ മറയ്ക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് സംസ്ഥാനത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പ്രവീണ്‍ കുമാര്‍ അറിയിച്ചു.