ജനപ്രതിനിധികളുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക ഏജന്‍സി രൂപീകരിക്കുന്നതിനുള്ള ലോക്പാല്‍ ബില്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചു. സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച ഭേദഗതികളോടെയാണ് കേന്ദ്ര സഹമന്ത്രി വി. നാരായണ സ്വാമി ബില്‍ അവതരിപ്പിച്ചത്. അതിനാല്‍, ബില്‍ സഭ പാസ്സാക്കിയാലും ഭേദഗതികള്‍ അംഗീകരിക്കുന്നതിനായി ലോക്സഭയ്ക്ക് തിരിച്ചയക്കണം.
ബില്‍ ചര്‍ച്ച ചെയ്യാന്‍ ആറു മണിക്കൂര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും തെലുങ്കാന അടക്കമുള്ള വിഷയങ്ങളില്‍ വന്‍ ബഹളം നടക്കുന്നതിനാല്‍ ചര്‍ച്ച നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. ഈ സമ്മേളന കാലയളവില്‍ ഇതുവരെ കാര്യമായ നിയമനിര്‍മ്മാണങ്ങള്‍ നടന്നിട്ടില്ല. ഉച്ചയ്ക്ക് 12 മണിക്ക് ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ ബഹളം കാരണം സഭ 2.30 വരെ പിരിഞ്ഞു. എന്നാല്‍, സെലക്ട് കമ്മിറ്റി നിര്‍ദ്ദേശം അംഗീകരിച്ചാല്‍ ബില്ലിനെ പിന്തുണക്കുമെന്ന് മുഖ്യപ്രതിപക്ഷമായ ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍, സമാജ്വാദി പാര്‍ട്ടി ബില്ലിനെതിരെയുള്ള എതിര്‍പ്പ് തുടരുകയാണ്. ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോഴും പാര്‍ട്ടി എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. തെലുങ്കാന വിഷയത്തില്‍ സര്‍ക്കാറിനെതിരെ നല്‍കിയിരിക്കുന്ന അവിശ്വാസ പ്രമേയ നോട്ടീസിനെ പിന്തുണക്കുമെന്നും പാര്‍ട്ടി അറിയിച്ചു. ബില്‍ സാങ്കേതികമായി ദുര്‍ബ്ബലമാണെന്ന് ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു.
ലോക്പാല്‍ നിയമത്തിനായി അണ്ണാ ഹസാരെ പുനരാരംഭിച്ച ഉപവാസം മൂന്നു ദിവസം പിന്നിട്ട സന്ദര്‍ഭത്തിലാണ് ബില്‍ അവതരിപ്പിച്ചത്. ലോക്സഭ ബില്‍ രണ്ട് വര്‍ഷം മുന്‍പ് പാസ്സാക്കിയതാണ്. എന്നാല്‍, രാജ്യസഭയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്ന് ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടുകയായിരുന്നു.
പ്രതിപക്ഷ ആവശ്യം അംഗീകരിച്ചാണ് ബില്‍ സര്‍ക്കാര്‍ ഭേദഗതികളോടെ അവതരിപ്പിച്ചത്. പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതടക്കം 15 മാറ്റങ്ങളാണ് ലോക്സഭ പാസ്സാക്കിയ ബില്ലില്‍ രാജ്യസഭാ സെലക്ട് കമ്മിറ്റി നിർദ്ദേശിച്ചത്. രഹസ്യാന്വേഷണം, ആണവോര്‍ജം എന്നീ വകുപ്പുകളെ ഒഴിവാക്കിയാണ് പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയിലാക്കാന്‍ സെലക്ട് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനങ്ങളിലെ ലോകായുക്തയെ ലോക്പാലില്‍ നിന്ന് വേര്‍തിരിക്കുക, ലോക്പാല്‍ നിര്‍ദ്ദേശിക്കുന്ന കേസുകളുടെ അന്വേഷണ വേളയില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ലോക്പാലിന്റെ അനുമതിയില്ലാതെ മാറ്റരുത് എന്നീ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.