മോഹൻലാൽ ,മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തെ പല കോണുകളിൽ കൂടി കാണാൻ കഴിയും. ഈ അഭിമുഖത്തിന്റെ മുഖ്യ ഉദ്ദേശ്യം പിണറായി വിജയനിലെ കമ്മ്യൂണിസ്റ്റിനെ കുഴിച്ചുമൂടി ഒരു ഹിന്ദു പരിവേഷമുള്ള പിണറായി വിജയനെ മുന്നിൽ നിർത്തുക എന്നുള്ളതാണ്. അതിലൂടെ ഹിന്ദു വിഭാഗത്തിൻറെ വോട്ടുകൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാക്കി മാറ്റുക. ഒപ്പം തന്നെ ഒരു ഹിന്ദു ഏകീകരണം കേരളത്തിൽ സാധ്യമാക്കുന്നതിന് സാംസ്കാരികമായ പുരോഗമനാ അന്തരീക്ഷം ഒരുക്കുക. അത് ഗുണം ചെയ്യുന്നത് ബിജെപിക്കും. ഇതിലൂടെ കോൺഗ്രസിന് ജയ സാധ്യതയുള്ള ചില മണ്ഡലങ്ങളിൽ ബിജെപിയുടെ വിജയം ഉറപ്പാക്കുക. ബിജെപിക്ക് ജയസാധ്യത ഇല്ലാത്ത, എന്നാൽ നിർണായകമായ വോട്ട് ശേഷിയുള്ള മണ്ഡലങ്ങളിൽ ആ വോട്ടുകളിൽ നല്ലൊരു ശതമാനത്തെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റി യുഡിഎഫിന്റെ പരാജയം ഉറപ്പുവരുത്തുക.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദു വിഭാഗത്തിൻറെ ഇടയിൽ മുസ്ലിം വിരുദ്ധത സൃഷ്ടിച്ചുകൊണ്ട് ഉള്ള തന്ത്രമാണ് ആവിഷ്കരിക്കുന്നത്. ആ ലക്ഷ്യത്തിലേക്ക് എത്തുന്നതിനുള്ള വളരെ സൂക്ഷ്മതലത്തിൽ വോട്ടർമാരെ സ്വാധീനിക്കുന്ന ആസൂത്രിതമായ ഒരു നീക്കമാണ് മോഹൻലാലിനും പിണറായി വിജയനും തമ്മിലുള്ള അഭിമുഖത്തിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
രാമായണവും കൃഷ്ണപ്പാട്ടും മഹാഭാരതവും ഒക്കെയാണ് തൻറെ വ്യക്തിത്വത്തെ, സന്യാസഅംശങ്ങൾ ഉൾപ്പെടുത്തി പരുവപ്പെടുത്തിയതെന്ന് പിണറായി വിജയൻ അഭിമുഖത്തിൽ പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ് .

