മുൻ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിന്റെ ജാമ്യഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി ചോദിച്ചു,” നിങ്ങൾ ദൈവത്തെ പോലും വെറുതെ വിട്ടില്ലല്ലോ”. ജയിലിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് വാസുവിന്റെ ജാമ്യഹർജി തള്ളിക്കൊണ്ടും ഇതേ ചോദ്യം സുപ്രീംകോടതി ആവർത്തിച്ചിരിക്കുന്നു.
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ കേരള ഹൈക്കോടതി നിയമിച്ചതുമായി ചേർത്തുവെച്ചു വേണം സുപ്രീം കോടതിയുടെ ഈ ചോദ്യത്തെ കാണേണ്ടത്. ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ള എങ്ങനെ നടന്നു എന്നതിൻറെ പിന്നിൽ ആര് എന്നുള്ളത് ഹൈക്കോടതിക്ക് ബോധ്യമായതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.
തങ്ങളുടെ ബോധ്യത്തെ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കുക എന്നതാണ് ഹൈക്കോടതിയുടെ ലക്ഷ്യമെന്ന് സുപ്രീം കോടതിയുടെ ഈ പരാമർശത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. കാരണം ഹൈക്കോടതിയുടെ ബോധ്യത്തിന് ആധാരമായ രേഖകളിലൂടെയും വസ്തുതകളിലൂടെയും കണ്ണോടിച്ചിട്ടായിരിക്കണം” നിങ്ങൾ ദൈവത്തെയും വെറുതെ വിട്ടില്ലല്ലോ” എന്ന ചോദ്യം സുപ്രീം കോടതി രണ്ടുപേരോടും ആവർത്തിച്ചത്.

