കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ കാർമികത്വത്തിൽ സൃഷ്ടിക്കപ്പെട്ട സാമൂഹിക അന്തരീക്ഷത്തിന്റെ ഇരകളാണ് ഷിംജിതയും ദീപക്കും. ഷിംജിതയെ നയിച്ചത് ഒടുങ്ങാത്ത ആർത്തി ആണെങ്കിൽ ദീപക്കിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് മാനസിക ആരോഗ്യമില്ലായ്മയുടെ ഫലവും.
ഇത് രണ്ടും ഇന്ന് കേരള സമൂഹത്തിൻറെ പൊതു സ്വഭാവവുമായി മാറിയിരിക്കുന്നു. ഈ പൊതുസ്വഭാവം തന്നെയാണ് കേരളത്തിലെ മാധ്യമങ്ങളെ, വിശേഷിച്ചും ചാനലുകളെ ചലിപ്പിക്കുന്നത്. ഒരു വാർത്തയുടെ പിന്നിലേക്ക് നോക്കിക്കഴിഞ്ഞാൽ അറിയാം അവർ ജനായത്തത്തെയും മാധ്യമ ധർമ്മത്തെയും ഒക്കെ ഉയർത്തിപ്പിടിക്കുമെങ്കിലും അതിന്റെ പിന്നിൽ തങ്ങളുടെ ചാനലിന് റേറ്റിംഗ് വർദ്ധിപ്പിക്കുകയാണ് പരമമായ ലക്ഷ്യമെന്ന് . പലപ്പോഴും വാർത്താ ചാനലുകൾ തങ്ങളുടെ ചർച്ചകൾക്കു വേണ്ടി തർക്കപ്രിയരായിട്ടുള്ള പാനലിസ്റ്റുകളെ കണ്ടെത്തും. ആ ഒരു ശ്രമത്തിന്റെ ഭാഗമായാണ് കേരളത്തിൽ പല ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളും സ്ത്രീപക്ഷവാദക്കാരും ഒക്കെ സാമൂഹിക ശ്രദ്ധ നേടിയിട്ടുള്ളത്. അവരെ സമൂഹം വളരെ ആധികാരികതയുള്ള വ്യക്തികളായി കാണും. അവരുടെ അഭിപ്രായങ്ങളെ പലരുംമുഖവിലയ്ക്ക് എടുക്കുകയും ചെയ്യുന്നു.
ഇങ്ങനെയാണ് ഒരു പൊതുസാമൂഹിക അന്തരീക്ഷം രൂപപ്പെടുന്നത്. അത്തരത്തിൽ രൂപപ്പെട്ട അന്തരീക്ഷമാണ് സ്ത്രീകൾ കുറ്റകൃത്യസമാനമായ പ്രവർത്തികളിൽ ഏർപ്പെട്ടാലും അതിനെ സ്ത്രീപക്ഷ കാഴ്ചപ്പാടിൽ ശാക്തീകരണത്തിന്റെ വശമായി ചിത്രീകരിക്കപ്പെടുമെന്ന ധാരണ രൂപപ്പെട്ടത്. ഷിംജിത അത്തരം ഒരു സാമൂഹിക അന്തരീക്ഷത്തിന്റെ ഇരയായി. പിന്നിൽ റീച്ച് എന്ന ആർത്തിയും.
ഇതുപോലെ തന്നെയാണ് സാമൂഹിക ഭീതി രൂപപ്പെടുത്തുന്നതിലും മാധ്യമങ്ങൾ വഹിക്കുന്ന പങ്ക്. അത് വ്യക്തികളിലെ മാനസിക ആരോഗ്യനിലയെ തകർക്കുന്നു. ദീപക് അതിൻറെ ഇരയാണ്. തന്റേതല്ലാത്ത കുറ്റം കൊണ്ടുപോലും താൻ അപകീർത്തി പെട്ടു കഴിഞ്ഞാൽ ചിലപ്പോൾ താൻ ജയിലിൽ അടയ്ക്കപ്പെടും എന്ന ബോധവും ദീപക്കിനെ പിടികൂടിയിരിക്കാം.

