Skip to main content

ലാഹോര്‍: ജയിലില്‍ സഹതടവുകാരുടെ ക്രൂര മര്‍ദ്ദനമേറ്റ ഇന്ത്യന്‍ പൌരന്‍ സരബ് ജിത്ത് സിങ്ങിനെ വിദേശത്തേക്ക് ചികിത്സക്ക് കൊണ്ടുപോകും എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പാകിസ്താന്‍ നിഷേധിച്ചു. ലാഹോറിലെ ജിന്ന ആശുപത്രിയില്‍ കോമയില്‍ തുടരുന്ന സരബ് ജിത്തിന്റെ നിലയില്‍ പുരോഗതിയില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

 

സരബ് ജിത്തിന്റെ കുടുംബം ലാഹോറില്‍ എത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മാനുഷിക പരിഗണന നല്‍കി സരബ് ജിത്തിനെ വിട്ടയക്കാന്‍ ഇന്ത്യ പാകിസ്താനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

 

ഇന്ത്യന്‍ പാര്‍ലിമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ ഫെബ്രുവരിയില്‍ ഇന്ത്യ തൂക്കിലേറ്റിയതിനു ശേഷം സരബ് ജിത്തിന് ജയിലില്‍ വധഭീഷണി ലഭിച്ചിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഒവൈസ് ഷെയ്ക്ക് പറഞ്ഞു.

 

വധശിക്ഷക്ക് വിധിക്കപ്പെട്ട് ലാഹോറിലെ കോട് ലാഖ്പത് ജയിലില്‍ തടവിലായിരുന്ന 49 കാരനായ സരബ് ജിത്തിനെ വെള്ളിയാഴ്ചയാണ് ആറു തടവുകാര്‍ ചേര്‍ന്ന് മാരകമായി ആക്രമിച്ചത്. ആക്രമണത്തില്‍ സരബ് ജിത്തിന്റെ തലയോട്ടി തകര്‍ന്നിരുന്നു.

 

1990ല്‍ പഞ്ചാബില്‍ നടന്ന ബോംബ്‌ സ്ഫോടനക്കേസില്‍ പ്രതിയായതു മുതല്‍ പാകിസ്താനില്‍ തടവിലാണ് സരബ് ജിത്ത്. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന സരബ് ജിത്ത് ആളുമാറിയാണ്‌ കേസില്‍ പ്രതിയായതെന്നാണ് കുടുംബത്തിന്റെ വാദം. പാകിസ്താനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം 2008ല്‍ വധശിക്ഷ നടപ്പാക്കുന്നത് സര്‍ക്കാര്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചിരുന്നു.