സംസ്ഥാനത്ത് വെള്ളക്കരം 50 ശതമാനം വര്‍ധിപ്പിച്ചു. 10,000 ലിറ്ററിന് മുകളിൽ വെള്ളം ഉപയോഗിക്കുന്നവര്‍ക്കാണ് ഇത് ബാധകം. നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മദ്യത്തിനും സിഗരറ്റിനും നികുതി കൂട്ടാനും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
10,000 ലിറ്ററിന് മുകളില്‍ ഒരോ കിലോ ലിറ്ററിനും രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ അധികമായി ഉപയോഗിക്കുന്ന ഒരു കിലോലിറ്റര്‍ വെള്ളത്തിന് നാല് രൂപയായിരുന്നത് ആറ് രൂപയാകും. 2008ലാണ് വെള്ളക്കരം അവസാനമായി വര്‍ധിപ്പിച്ചത്. ഇതിലൂടെ 200 കോടിയുടെ അധിക വരുമാനം ഉണ്ടാകുമെന്ന് കേരള വാട്ടര്‍ അതോറിറ്റിയുടെ കണക്ക്.
വിദേശമദ്യത്തിന് 20 ശതമാനം നികുതി കൂട്ടും. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച സെസ്സിനു പുറമെയാണിത്. സിഗരറ്റിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും നികുതി 22-ല്‍ നിന്ന് 30 ശതമാനമാക്കും. ഇതുവഴി 1000 കോടി രൂപയോളം അധികമായി സമാഹരിക്കാനാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. സ്റ്റാമ്പ് ഡ്യൂട്ടിയും വിവിധ നികുതികളും വര്‍ധിപ്പിച്ചിട്ടുണ്ട്.